തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്കു നേരെ കൂവിവിളി, അതിനു സ്ഥാനാര്‍ഥി വക ചുട്ട മറുപടിയും. പ്രചാരണ യോഗത്തിനിടെ സംഘര്‍ഷാവസ്ഥയാണു മറ്റൊരു പ്രശ്‌നം. പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിലെ രാഷ്ട്രീഷം ‘കലുഷിത’മാകുമ്പോള്‍ പി.സി. ജോര്‍ജ് സംസാരിക്കുന്നു…

സ്ഥാനാര്‍ഥി ആയിട്ടും കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്? ഇതു വിജയ സാധ്യതയെ ബാധിക്കില്ലേശരിയുടെ പക്ഷത്തുനിന്നാണു പ്രവര്‍ത്തിക്കുന്നത്. പൊതുപ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ അങ്ങനെയാണ്. അതില്‍ മാറ്റം വരുത്തേണ്ട കാര്യമില്ല. പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന ഉറച്ച വിശ്വാസമാണ് എനിക്കു ലഭിക്കുന്ന പിന്തുണ. ഓരോ വര്‍ഷം കഴിയുമ്പോഴും അത് കൂടി വരികയുമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇത്തവണയും അതില്‍ മാറ്റമില്ല. എന്റെ പ്രവര്‍ത്തന ശൈലി വോട്ട് കൂടുതല്‍ ലഭിക്കുന്നതിനു സഹായിക്കും.

ഭീകര പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഒരു പ്രദേശത്തെ മുഴുവന്‍ ജനത്തെയും മോശമായി ചിത്രീകരിക്കുന്നത് ഇവരുടെ പ്രവര്‍ത്തന ശൈലിയാണ്. 20 ശതമാനത്തില്‍ താഴെ മാത്രമുള്ള വിഭാഗമാണ് അത്. അവര്‍ക്കെതിരെ പ്രതികരിക്കുന്നവരുടെ വായ അടപ്പിക്കുകയാണ് ലക്ഷ്യം.

പ്രചാരണം നിര്‍ത്തിവയ്‌ക്കേണ്ട സ്ഥിതി എത്തിയതു ഭീതിപ്പെടുത്തുന്നുണ്ടോ? ഇതാദ്യമായല്ലേ ഇങ്ങനെ ഒരു സാഹചര്യം

പ്രചാരണം നിര്‍ത്തിവച്ചത് ആരെയും ഭയന്നിട്ടല്ല. 10 പേര്‍ എനിക്കെതിരെ നിന്നു കൂവിയാല്‍ തിരിച്ചു കൂവാന്‍ 100 പേര്‍ എന്റെ ഒപ്പം വരും. എന്നാല്‍ ഇത്തരത്തില്‍ പരസ്പരം വെല്ലുവിളിച്ച് എന്റെ ജന്മനാട്ടില്‍ സംഘര്‍ഷമുണ്ടാക്കാന്‍ താല്‍പര്യമില്ല. ഈരാറ്റുപേട്ടയില്‍ പ്രചാരണം നടത്താന്‍ സാധിക്കും. എന്നെ സ്‌നേഹിക്കുന്ന ആയിരങ്ങള്‍ ഈരാറ്റുപേട്ടയിലുണ്ട്. ഏതാനും പേര്‍ ചെയ്യുന്ന വിവരമില്ലായ്മ മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന ആഗ്രഹമുള്ളതിനാലാണ് പരസ്യ പ്രചാരണത്തിന് ഇറങ്ങാത്തത്.

ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്കു നിന്നത് അബദ്ധമായെന്നു ഇപ്പോള്‍ തോന്നുന്നുണ്ടോ

ഒരു മുന്നണിയിലും ചേരാതിരുന്നതാണ് എന്റെ ഐശ്വര്യം. മുന്നണികളുടെ പിന്‍ബലമില്ലാതെ പ്രതിരോധിക്കാന്‍ അറിയാം. യുഡിഎഫും എല്‍ഡിഎഫും വര്‍ഗീയ വോട്ടുകളുടെ പിന്നാലെയാണ്. എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊല ചെയ്തവരെ അറസ്റ്റു ചെയ്യാന്‍ പിണറായി സര്‍ക്കാരിനു സാധിക്കാഞ്ഞിട്ടല്ല. ചില വിഭാഗത്തില്‍നിന്നുള്ള വോട്ടുകള്‍ ഉറപ്പാക്കാന്‍ അവരെ സംരക്ഷിക്കുകയാണ്.

ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്നു തന്നെ പറഞ്ഞല്ലോ. പകരം വോട്ട് എവിടെനിന്നു ലഭിക്കും

കഴിഞ്ഞ പ്രാവശ്യം ലഭിച്ച വോട്ടിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഇത്തവണ വിജയിക്കും. ഒരു വിഭാഗം വോട്ട് ചെയ്യില്ലെന്നു പറഞ്ഞിട്ടില്ല. ആ വിഭാഗത്തിലെ ഏതാനും പേര്‍ മാത്രമാണ് അനാവശ്യ പ്രചാരണങ്ങള്‍ നടത്തുന്നത്. പകരം വോട്ട് എന്നൊരു സംവിധാനമില്ല. നിയോജക മണ്ഡലത്തിന്റെ വികസനവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്നുള്ളവര്‍ എന്നോടൊപ്പമുണ്ട്. അവര്‍ വോട്ടു ചെയ്യും.ശബരിമല പ്രശ്‌നം നടക്കുമ്പോള്‍ താങ്കള്‍ പിന്തുണച്ച എന്‍ഡിഎയും ബിജെപിയും ഇപ്പോള്‍ സഹായിക്കുന്നുണ്ടോ. അതോ അവരും കൈവിട്ടോ.
ശബരിമല വിഷയത്തില്‍ പന്തുണച്ചത് ഏതെങ്കിലുമൊരു മുന്നണിയെയല്ല. രാജ്യത്തെ ലക്ഷക്കണക്കായ വിശ്വാസ സമൂഹത്തെയാണ്. രാജ്യത്തെ വിശ്വാസികള്‍ പരിപാവനമായി കാണുന്ന ഒരു ആരാധനാലയത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ തച്ചുടയ്ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണു രംഗത്തു വന്നത്. അതില്‍ രാഷ്ട്രീയം നോക്കിയില്ല. വിശ്വാസികളുടെ ആവശ്യ സമയത്ത് ഒപ്പം നിന്നവരെ അവര്‍ സഹായിക്കും.

എന്‍ഡിഎയില്‍ ചേര്‍ന്നതു കൊണ്ടല്ലേ മറ്റു മുന്നണികള്‍ പ്രവേശനം നല്‍കാതിരുന്നത്. എന്‍ഡിഎയില്‍ ചേര്‍ന്നത് അബദ്ധമായെന്നു തോന്നുന്നുണ്ടോ

എന്‍ഡിഎയില്‍ ചേര്‍ന്നിട്ടില്ല. ആചാര ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്റെ നിലപാടും എന്‍ഡിഎയുടെ നിലപാടും ഒന്നു തന്നെയായിരുന്നു. നിയമസഭയില്‍ എന്‍ഡിഎ അംഗത്തിനു സംസാരിക്കാന്‍ ലഭിക്കുന്ന അവസരംകൂടി തനിക്കു നല്‍കിയിരുന്നു. അതല്ലാതെ എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നിട്ടില്ല.

പൂഞ്ഞാറില്‍ നടത്തുന്ന പ്രചാരണത്തിന്റെ ശൈലി എന്താണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി എന്താണ് സമീപനം
മുന്‍ തിരഞ്ഞെടുപ്പുകളില്‍ നടത്തിയ അതേ രീതിയിലുള്ള പ്രചാരണ രീതികള്‍ തന്നെയാണ് ഇത്തവണയും നടത്തുന്നത്. ഭവന സന്ദര്‍ശനം, അഭ്യര്‍ഥന നല്‍കല്‍, വാഹന പ്രചാരണ ജാഥകള്‍, കോര്‍ണര്‍ മീറ്റിങ്ങുകള്‍, കുടുംബസംഗമം, കഴിഞ്ഞ 5 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ ബുക്ക്ലെറ്റുകള്‍ വീടുകളില്‍ എത്തിക്കുക തുടങ്ങിയവയാണു ചെയ്തുകൊണ്ടിരിക്കുന്നത്.

പ്രചാരണം തടയുന്നതിനെതിരെ അധികൃതര്‍ക്കു പരാതി നല്‍കിയതില്‍ നടപടി ഉണ്ടായോ? അതോ അന്വേഷണം മുടക്കാന്‍ സമ്മര്‍ദ്ദമുണ്ടോ

ഈരാറ്റുപേട്ട തേവരുപാറയിലെ സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പാറത്തോട് ഉണ്ടായ സംഭവത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷനും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

എന്തിനാണ് എഎല്‍എ സ്ഥാനം രാജി വച്ചത്? എംഎല്‍എ ആയാല്‍ തൂക്കുസഭ വന്നാല്‍ ഏതു മുന്നണിയെ പിന്തുണയ്ക്കും

2016ല്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മത്സരിച്ചു വിജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ്. ഇത്തരത്തില്‍ വിജയിച്ചാല്‍ മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഇങ്ങനെ മാറിയാല്‍ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യനാക്കപ്പെടാം. ഇത്തവണ മത്സരിക്കുന്നത് കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ്. കഴിഞ്ഞ നിയമസഭയിലെ എംഎല്‍എ മാരുടെ കാലാവധി അവസാനിക്കാന്‍ ഇനിയും ഒരു മാസം ബാക്കിയുണ്ട്. തിരഞ്ഞെടുപ്പ് കേസ് ഉണ്ടാകാതിരിക്കാനാണ് സ്ഥാനം രാജി വച്ചത്. തൂക്കു നിയമസഭ വന്നാല്‍ മുന്നണി നോക്കാതെ മാന്യനായ ആളെ ഏതു മുന്നണി മുഖ്യമന്ത്രിയാക്കുന്നോ അവരെ പിന്തുണയ്ക്കും. നാടിനു ഗുണമുള്ള സാധാരണക്കാരന് പ്രയോജനം ലഭിക്കുന്ന ആളായിരിക്കണം മുഖ്യമന്ത്രി.