യുഡിഎഫിന്‍റെ ഉറച്ചകോട്ടയായ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ ബിജെപി ഒരു ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുകയാണ്. ശബരിമല പ്രശ്നം ഇളക്കി മറിച്ച മണ്ഡലത്തിൽ കോൺഗ്രസിന്‍റെ പ്രയാർ ഗോപാലകൃഷ്ണനെയാണ് ബിജെപി ഉന്നംവയ്ക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ഒരു പ്രധാന വിഷയം ആറന്മുള വിമാനത്താവളമായിരുന്നു. ഇത്തവണ അത് ശബരിമലയാകും. ഇവിടെയാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും സുപ്രീംകോടതിയിൽ ആദ്യം പുന:പരിശോധനാ ഹർജി നൽകിയ ആളമായ പ്രയാർ ഗോപാലകൃഷ്ണന്‍റെ പ്രസക്തി. വലവീശൽ ബി ജെ പി തുടങ്ങിക്കഴി‍ഞ്ഞു.

ഇതുവരെ സമ്മതം മൂളിയിട്ടില്ലെങ്കിലും സ്ഥാനാർത്ഥിയാകാനുള്ള താൽപര്യം പ്രയാർ മറച്ചുവയ്ക്കുന്നില്ല. അത് കോൺഗ്രസിന്‍റെ ആകണമെന്നാണ് തൽക്കാലം നിലപാട്. രണ്ട് തവണ പത്തനതിട്ടയിൽ നിന്ന് പാർലമെന്‍റിലെത്തിയ ആന്‍റോ ആൻറണിക്ക് പകരം മറ്റൊരു പേര് കോൺഗ്രസ് പരിഗണിക്കാൻ സാധ്യത ഇല്ല. ബിജെപിക്ക് പ്രയാറിൽ പ്രതീക്ഷയുള്ളതും അതുകൊണ്ടാണ്.

പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്‍റ് പീലിപ്പോസ് തോമസിനെ രംഗത്ത് ഇറക്കി കഴിഞ്ഞ തവണ ഇടതുമുന്നണി നടത്തിയ പരീക്ഷണം തീർത്തും പരാജയപ്പെട്ടിരുന്നു. പാർട്ടിക്ക് അതീതനായ ഒരു പൊതുസമ്മതനെയാണ് ഇത്തവണ സിപിഎം തിരയുന്നത്. വ്യക്തമായ ഒരു പേരിൽ ഇതുവരെ എത്തിയിട്ടില്ല.