കോട്ടയം: മണർകാട് അരീപ്പറമ്പിൽ പെൺകുട്ടിയെ കൊന്ന് ചാക്കിൽ കെട്ടി കുഴിച്ചുമൂടി. മൂന്ന് ദിവസം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്ഥല ത്തുതന്നെയുള്ള ഒരു സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരനായ അജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാ സ്വദേശിയാണ് അജേഷ്.

ലൈംഗികപീഡനം എതിർത്തതിനാണ് പ്രതി പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് പ്രതി. വീട്ടിലെത്തി പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാൾ കുട്ടിയ്ക്ക് സ്വന്തം മൊബൈൽ നമ്പർ കൈമാറിയിരുന്നു. മൊബൈൽ പ്രണയത്തിനൊടുവിലാണ് പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജോലി ചെയ്തിരുന്ന ഹോളോബ്രിക്സ് കമ്പനിയിലാണ് ഇയാൾ പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചുമൂടിയത്.

സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇയാൾക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇപ്പോഴും സ്ഥലത്ത് തെളിവെടുപ്പ് തുടരുകയാണ്. ഇയാൾ ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ പേരുണ്ടോ എന്ന കാര്യം പൊലീസിന് വ്യക്തമാകൂ.

നഗ്നമാക്കപ്പെട്ട മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലാണ് പോലീസ് പുറത്തെടുത്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്ഥലത്ത് പരിശോധന തുടരുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.