പെരുവന്താനം പഞ്ചായത്തിലെ തെക്കേമല – കുപ്പക്കയം ഭാഗങ്ങളിലുണ്ടായ വൻ തീപിടിത്തത്തിൽ ഏക്കർ കണക്കിന് സ്ഥലം കത്തിനശിച്ചു. നിരവധി പേരുടെ കൃഷിഭൂമി അഗ്നിക്കിരയായി. ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ കുപ്പക്കയം ഭാഗത്ത് നിന്നാരംഭിച്ച കാട്ടുതീ ജനവാസ മേഖലയായ തെക്കേമല, വാഗമല ഭാഗത്തേക്ക് എത്തുകയായിരുന്നു. തെക്കേമല, വാഗമല സ്വദേശികളായ തെക്കേൽ കുഞ്ഞുമോൻ, താഴത്തുവീട്ടിൽ കുട്ടപ്പൻ, ബേബി, വട്ടകത്തുകുന്നേൽ ജോയിക്കുട്ടി, കുന്നുംപുറത്ത് സിബി ഉൾപ്പെടെ പത്തോളം പേരുടെ കൃഷിഭൂമി കത്തിനശിച്ചു. ഇന്നലെ രാവിലെ തെക്കേമലയുടെ അടിവാരത്താണ് കാട്ടുതീ പ്രത്യക്ഷപ്പെട്ടത്. കടുത്ത ചൂടും കാറ്റും തീ വേഗം പടർന്നുപിടിക്കാൻ ഇടയാക്കി. ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ നാല് ബ്ലോക്ക് റബർ മരങ്ങൾ പൂർണമായും കത്തിനശിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നു രണ്ട് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി.
എസ്റ്റേറ്റ് തൊഴിലാളികളുടെ നേതൃത്വത്തിൽ ട്രാക്ടറിൽ വെള്ളമെത്തിച്ചാണ് പല സ്ഥലത്തും തീ കെടുത്തിയത്. വൈകുന്നേരത്തോടെ നാട്ടുകാരുടെയും അഗ്നിശമനസേനയുടെയും എസ്റ്റേറ്റ് തൊഴിലാളികളുടെയും നേതൃത്വത്തിൽ കാട്ടുതീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. എന്നാൽ, ജനവാസം കുറവുള്ള മേഖലയിൽ വീണ്ടും തീ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രാത്രിയിൽ മറ്റ് പ്രദേശങ്ങളിലേക്കും തീ പടർന്നുപിടിക്കുമോയെന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്.