മുക്കൂട്ടുതറ: പുലര്‍ച്ചെ റബര്‍ ടാപ്പിംഗിന് തോട്ടത്തില്‍ ചെന്ന തൊഴിലാളി വന്യമൃഗത്തെ കണ്ട് ഭയന്നോടി. കാഴ്ചയില്‍ പുലിയാണെന്നു തൊഴിലാളി നാട്ടുകാരോടു പറഞ്ഞതോ ടെ നാടാകെ ഭീതിയിലായി. പുലിയെ തിരക്കി സുരക്ഷാ ആയുധങ്ങളുമായി നിരവധി ആളുകള്‍ തോട്ടം അരിച്ചുപെറുക്കി പരതിയിട്ടും വന്യമൃഗ സാന്നിധ്യം കാണാനായില്ല.
ഒപ്പം വനംവകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥരുമെത്തി പരിശോധനകള്‍ നടത്തി. പുലര്‍ച്ചെ 4.45ന് മുക്കൂട്ടുതറ മുട്ടപ്പള്ളി കുട്ടപ്പായി പടിയിലാണ് സംഭവം. പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിന്റെ ശാഖാവനങ്ങളോടു ചേര്‍ന്നുകിടക്കുന്ന കുട്ടപ്പായിപടിയിലെ വനാതിര്‍ത്തിക്കു സമീപത്തുള്ള മണ്ണംപ്ലാക്കല്‍ കുട്ടിയച്ചന്റെ റബര്‍തോട്ടത്തിലാണ് പുലിയെ കണ്ടതായി പ്രചരണം ഉണ്ടായത്.തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളി സോമനാണ് പുലിയെ കണ്ടതെന്ന് നാട്ടുകാരെ അറി യിച്ചത്. സോമനില്‍ നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞ വനപാലകര്‍ പരിസരം മൊത്തം പരിശോധിച്ചിട്ടും പുലിയുടെ കാല്‍പ്പാടുകളോ അടയാളങ്ങളോ വന്യജീവികളുടെ ലക്ഷണമോ ലഭിച്ചില്ല. ഉണങ്ങിയ കരിയിലകള്‍ വ്യാപിച്ചു കിടക്കുന്നതിനാല്‍ തോട്ടത്തില്‍ കാല്‍പ്പാടുകള്‍ ലഭിച്ചില്ലെന്ന് വനപാലകര്‍ പറഞ്ഞു. 15 വയസോളം എത്തുന്ന കാട്ടുപൂ ച്ചയ്ക്ക് പുലിയുടേതിനു സമാപനമായ ആകാരവലിപ്പവും രൂപവും ഉണ്ടാകുമെന്ന് വനപാലകര്‍ പറയുന്നു.
ഒരുപക്ഷേ കാട്ടുപൂച്ചയെ കണ്ട് പുലിയാണെന്ന് കരുതിയതാകാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് കോട്ടയത്തിനു സമീപത്ത് പുലിയുടെ കാല്‍പ്പാട് കണ്ട് നാട്ടുകാര്‍ ഭയപ്പെടുകയും മാസങ്ങളോളം വനപാലകര്‍ കൂടുവെച്ച് കെണിയൊരുക്കിയപ്പോള്‍ ലഭിച്ചത് കാട്ടുപൂച്ചയായിരുന്നു.