കാഞ്ഞിരപ്പള്ളി: കത്തോലിക്കാ സഭയിലെയും ഇതര ക്രൈസ്തവ സഭകളിലെയും മെത്രാപ്പോലീത്താമാരും മെത്രാന്മാരും വൈദികരും സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും സാക്ഷികളായ ഭക്തിനിര്‍ഭരമായ ചടങ്ങില്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സീറോ മലബാര്‍ സഭാ കൂരിയ മെത്രാനായി അഭിഷിക്തനായി.  മെത്രാഭിഷേക കര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി കത്തീദ്രലില്‍ ആരംഭിച്ചു.

അഭിഷേകകര്‍മ്മത്തിന് മുന്നോടിയായി ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു.  പ്രദ ക്ഷിണപാതയുടെ ഇരുവശങ്ങളിലായി യൂണീഫോമണിഞ്ഞ 200 പേര്‍ മുത്തുക്കുടകള്‍ വഹിച്ചു.  ഏറ്റവും മുമ്പിലായി സ്വര്‍ണക്കുരിശ്, അതിനുപിന്നിലായി തിരികള്‍, യൂണിഫോമണിഞ്ഞ് പേപ്പല്‍പതാകയേന്തിയ 100 ബാലികമാര്‍, തിരുവസ്ത്രങ്ങളണി ഞ്ഞ വൈദികര്‍, വികാരിജനറാള്‍മാര്‍, മെത്രാന്മാര്‍, ധൂപം, സ്ലീവ, ഏവന്‍ഗേലിയോന്‍, ആര്‍ച്ച്ഡീക്കന്‍, നിയുക്തമെത്രാന്‍, സഹകാര്‍മ്മികര്‍, പ്രധാനകാര്‍മ്മികന്‍ എന്നിങ്ങനെയായിരുന്നു പ്രദക്ഷിണത്തിന്റെ ക്രമം. ആരാധനക്രമ പാരമ്പര്യമനുസരിച്ച് രക്തസാക്ഷികളുടെ തിരുശേഷിപ്പ് വണക്കത്തോടുകൂടി മെത്രാഭിഷേക കര്‍മ്മം ആരംഭിച്ചു. തുടര്‍ന്ന് നിയുക്തമെത്രാന്‍ വിശ്വാസപ്രതിജ്ഞ നടത്തി.  സഭയുടെ സത്യവിശ്വാസവും മാര്‍പാപ്പയോടും സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ്പിനോടുമുള്ള വിധേയത്വം നിയുക്തമെത്രാന്‍ ഏറ്റുപറഞ്ഞു.  നാല് കാനോന പ്രാര്‍ത്ഥനകള്‍ക്കുശേഷം മെത്രാഭിഷേകത്തിന്റെ പ്രധാനചടങ്ങായ കൈവയ്പു ശു്രശൂഷയിലേയ്ക്കു കടന്നു.

കൈവയ്പ് പ്രാര്‍ത്ഥനയ്ക്കു ശേഷം സഹകാര്‍മ്മികരായ മെത്രാന്മാര്‍ നിയുക്തമെത്രാന്റെ ചുമലില്‍ ശോശപ്പ വിരിച്ച് സുവിശേഷ ഗ്രന്ഥം വയ്ക്കുന്ന ചടങ്ങുനടന്നു. തുടര്‍ന്ന നിയുക്തമെത്രാന്‍ ഔദ്യോഗിക രജിസ്റ്ററില്‍ ഒപ്പുവച്ചു.  മെത്രാഭിഷേക കര്‍മ്മത്തില്‍ സന്നിഹിതരായിരുന്ന മെത്രാപ്പോലീത്താമാരും മെത്രാന്മാരും നിയുക്ത മെത്രാനെ ആശ്ലേഷിച്ച് തങ്ങളുടെ കൂട്ടായ്മയിലേയ്ക്ക് സ്വാഗതം ചെയ്തു.   തുടര്‍ന്ന് തനിക്ക് മെത്രാപ്പോലീത്താ കൈമാറിയ കൈസ്സീവാ ഉപയോഗിച്ച് സ്സീവാചുംബനം നടത്തി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.അഭിഷേകകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.  തൃശൂര്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി.  തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് റൈറ്റ് റവ.ഡോ. മരിയ കലിസ്റ്റ് സൂസൈപാക്യം തിരുവചനസന്ദേശം നല്‍കി.  റവ.ഫാ.ജോര്‍ജ് വാണിയപ്പുരയ്ക്കല്‍ തിരുക്കര്‍മ്മ ശുശ്രൂഷകളുടെ ആര്‍ച്ചുഡീക്കനായിരുന്നു.

അഭിഷേകശുശ്രൂഷകളുടെ ആരംഭത്തില്‍ സീറോ മലബാര്‍ സഭ കൂരിയ ചാന്‍സിലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ നിയുക്തമെത്രാന്റെ നിയമന ഉത്തരവ് വായിച്ചു. വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ ലെയനാര്‍ഡോ സാന്ദ്രിയുടെ അനുഗ്രഹാശംസകള്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും സീറോ മലബാര്‍ സഭ പോസ്റ്റ്‌ലേറ്റര്‍ ജനറലുമായ റവ.ഡോ.ജോസ് ചിറമ്മേല്‍ വായിച്ചു.  അഭിഷേകകര്‍മ്മങ്ങള്‍ക്കുശേഷം മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കൃതജ്ഞത അര്‍പ്പിച്ചു.  തുടര്‍ന്നുനടന്ന സ്‌നേഹവിരുന്നില്‍ 5000-ഓളം വിശ്വാസികള്‍ പങ്കെടുത്തു.