എരുമേലി:പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങളിടുന്നത് നിരോധിച്ച ശേഷം മാലിന്യങ്ങൾ ഇടാൻ ക്ലീൻ എരുമേലി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കിയോസ്കുകളിലേക്ക് പ്രവർത്തനസമയം കഴിഞ്ഞ് രാത്രിയിൽ വൻ തോതിൽ മാലിന്യങ്ങൾ തള്ളിയെന്ന് പരാതി. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. അജേഷ് അറിയിച്ചു.സിസി കാമറകളിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് കുറ്റക്കാരെ കണ്ടെത്തിയ ശേഷം ആദ്യപടിയായി താക്കീതായി നോട്ടീസ് നൽകാനാണ് തീരുമാനം. തുടർന്നും ആവർത്തിച്ചാൽ കേസെടുക്കും.മുക്കൂട്ടുതറയിലെയും എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെയും കിയോസ്കുകൾക്കു ചുറ്റുമാണ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെട്ടത്. മുക്കൂട്ടുതറയിൽ ഇന്നലെ വ്യാപാരികളുമായി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. അജേഷ്, പഞ്ചായത്ത് സെക്രട്ടറി പി.എ. നൗഷാദ് എന്നിവർ നടത്തിയ ചർച്ചയിൽ മാലിന്യങ്ങൾ കിയോസ്കുകളിൽ പ്രവർത്തന സമയത്ത് എത്തിക്കുമെന്ന് വ്യാപാരികൾ ഉറപ്പ് നൽകി.കിയോസ്കുകളുടെ വലുപ്പവും എണ്ണവും വർധിപ്പിക്കണമെന്നും പ്രവർത്തനസമയം ദീർഘിപ്പിക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. ഒരു വർഷം കൊണ്ട് എരുമേലിയെ സമ്പൂർണ ശുചിത്വ തീർഥാടന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബോധവത്ക്കരണം നടന്നുവരികയാണ്.
മാലിന്യങ്ങൾ ഖരം, ജൈവം, പ്ലാസ്റ്റിക് എന്നിങ്ങനെ മൂന്ന് വിഭാഗമായി തരം തിരിച്ച് ജനങ്ങൾ കിയോസ്കുകളിൽ നൽകണം.പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും കമുകിൻകുഴിയിലെ കേന്ദ്രത്തിൽ സംസ്കരിക്കും. ജൈവ മാലിന്യങ്ങൾ തുമ്പൂർമുഴി മോഡൽ യൂണിറ്റിൽ വളമായും പ്ലാസ്റ്റിക്കുകൾ പൊടിച്ചുമാണ് സംസ്കരണത്തിനും വീണ്ടും ഉപയോഗിക്കുന്നതിനുമായി മാറ്റുക. ഖര മാലിന്യങ്ങൾ കൊടിത്തോട്ടം റോഡരികിൽ പഞ്ചായത്ത് വക സ്ഥലത്ത് നിർമിക്കുന്ന പുതിയ ഇൻസിനേറ്ററിൽ സംസ്കരിക്കും. ഇൻസിനേറ്റർ നിർമിക്കാൻ കരാർ നൽകിയിട്ടുണ്ട്.വീടുകളിൽ വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആഴ്ചയിലൊരിക്കൽ 45 വനിതകളടങ്ങിയ ഹരിത കർമസേനാ പ്രവർത്തകർ ശേഖരിക്കും. കിയോസ്കുകളിൽ കർമസേനയിലെ അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്.