കാഞ്ഞിരപ്പള്ളി:ടൗണിലെ തുടർച്ചയായ വൈദ്യുതിമുടക്കത്തിനെതിരേ വ്യാപാരികൾ രംഗത്ത്.ടൗണിൽ ഏരിയൽ ബഞ്ച്ഡ് കേബിൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ കഴിഞ്ഞ ഒരാഴ്ചയായി ടൗണിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെ വൈദ്യുതി പൂർണമായും മുടങ്ങുകയാണ്.വൈദ്യുതി ബോർഡ് മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയ ശേഷമാണ് പകൽ വൈദ്യുതി വിച്ഛേദിക്കുന്നത്.എന്നാൽ രാവിലെ എട്ടിനു മുമ്പും വൈകുന്നേരം ആറിനു ശേഷവും പല തവണ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതാണ് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറിന് വൈദ്യുതി പുനഃസ്ഥാപിച്ചപ്പോഴുണ്ടായ തകരാർ മൂലമുണ്ടായ അമിതവോൾട്ടേജിൽ ഒട്ടേറെ സ്ഥാപനങ്ങളിലെ ഫാനുകളും ബൾബുകളും,ഹോട്ടലുകളിലെ ഗ്രൈൻഡറുകളും തുടങ്ങി, ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങളും തകരാറിലായി.തുടർച്ചയായ വൈദ്യുതി മുടക്കം കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നതായി ടൗണിലെ വ്യാപാരികളും ആരോപിക്കുന്നു.ടൗണിൽ ഭാഗികമായെങ്കിലും വൈദ്യുതി വിതരണം നടത്തണമെന്നും അല്ലാത്ത പക്ഷം വൈദ്യുതി ഓഫീസിലേക്ക് സമരം നടത്തുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ, ജനറൽ സെക്രട്ടറി ബെന്നിച്ചൻ കുട്ടൻചിറ, വൈസ് പ്രസിഡന്റുമാരായ വി.എം. അബ്ദുൾ സലാം, മനോജ് അമ്പാട്ട് , ജോയിന്റ് സെക്രട്ടറി ബിജു പത്യാല എന്നിവർ അറിയിച്ചു.