കൊടുങ്ങൂർ: നിയമത്തിന്റെ നൂലാമാലയിൽ കുടുങ്ങി നിരവധി വീടുകൾക്ക് നമ്പരിട്ട് നൽകാനാവുന്നില്ലെന്നും ഈ പ്രശ്നം പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ കെട്ടിട നിർമാണ ചട്ടം ഉടൻ പരിഷ്കരിക്കുമെന്നും തദ്ദേശ സ്വയം ഭരണ മന്ത്രി കെ.ടി. ജലീൽ. വാഴൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിട നിർമാണ ചട്ടത്തിന്റെ ലംഘനം എത്രമാത്രം ഉണ്ടെന്ന് കണക്കാക്കി അവയ്ക്ക് ഫൈൻ ഈടാക്കി കെട്ടിട നമ്പർ നൽകാനാണ് തീരുമാനം. 1500 സ്ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾക്ക് ഈ ആനുകൂല്യം ലഭ്യമാക്കുമെന്നും ഇവരിൽ നിന്ന് ഈടാക്കുന്ന പിഴയുടെ അമ്പത് ശതമാനം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ബാക്കി 50 ശതമാനം സംസ്ഥാന സർക്കാരും വീതിച്ചെടുക്കും. ഇത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വരുമാന വർധനവിന് വഴിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു. കെട്ടിട പെർമിറ്റ് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റലിജന്റ് സോഫ്റ്റ് വെയറുകൾ ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ വി. ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.എൻ. ജയരാജ് എംഎൽഎ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്കലാ ദേവി തുടങ്ങിയവർ പ്രസംഗിച്ചു.
കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡവലപ്മെന്റ് കോര്‍പറേഷനില്‍ നിന്നുള്ള വായ്പ തുകയും തനതു ഫണ്ടും ഉള്‍പ്പെടെ 3.75 കോടി രൂപ വിനിയോഗിച്ചാണ് പുതിയ മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പഞ്ചായത്ത് ഓഫീസും എന്‍ജിനിയറിംഗ് വിഭാഗവും ഉള്‍പ്പെടെയുള്ള ഓഫീസുകളും കോണ്‍ഫറന്‍സ് ഹാളും വ്യാപാര ആവശ്യത്തിനായുള്ള കെട്ടിട മുറികളും ഉള്‍പ്പെടെയാണ് നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്.