എരുമേലി: ഒന്നാം ഘട്ടം പൂർത്തിയാക്കിയ എരുമേലി സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ രണ്ടാം ഘട്ട നിർമാണം ആരംഭിച്ചു. പ്രപ്പോസ് വാർഡിലെ കൊടിത്തോട്ടത്തിൽ സംഭരണ ടാങ്കിന്റെ നിർമാണം ആരംഭിച്ചു. ഒന്നര കോടി രൂപയാണ് ഇതിന് ചെലവിടുക. ഒരു ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കാണ് നിർമിക്കുന്നത്.
കരിങ്കല്ലുംമൂഴി, പൊര്യൻമല ടാങ്കുകളിൽ നിന്നു ജലവിതരണം നടത്താനുള്ള പൈപ്പ് ലൈൻ നിർമാണം ഉടനെ ആരംഭിക്കും. 57 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് ലൈൻ നിർമിക്കുക. ഇതിന്റെ ടെൻഡർ ഉറപ്പിച്ച് കഴിഞ്ഞ ദിവസം കരാർ നൽകി. പത്ത് കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. എംഇഎസ് കോളജിനടുത്തുള്ള ശുദ്ധീകരണശാലയിൽ നിന്നു പള്ളിക്കുന്നിലെ ടാങ്കിൽ വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതിന് 12.5 കോടി രൂപ ചെലവിടുന്ന പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന് ഭരണാനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടികളാകും.
ശുദ്ധീകരണ ശാലയിൽ നിന്നു പള്ളിക്കുന്നിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് 37 കിലോമീറ്റർ ദൂരത്തിലാണ്. പള്ളിക്കുന്ന് ടാങ്കിൽ നിന്നു ജലവിതരണം ചെയ്യാൻ 17 കിലോമീറ്റർ ദൈർഘ്യമുളള പൈപ്പ് ലൈനാണ് നിർമിക്കുക.
ഒന്നാം ഘട്ടത്തിൽ കൊടിത്തോട്ടം ഒഴികെ മറ്റെല്ലാ ടാങ്കുകളും നിർമിച്ചിരുന്നു. എരുമേലി പഞ്ചായത്തിൽ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന പ്രദേശമാണ് കൊടിത്തോട്ടം. ഇവിടെ ടാങ്ക് നിർമിക്കാൻ പത്ത് സെന്റ് സ്ഥലം ഒന്നാംഘട്ടത്തിൽ വാങ്ങിയിരുന്നു. സമീപത്ത് വൻകിട ക്രഷർ യൂണിറ്റും പാറമടയും പ്രവർത്തിക്കുന്നതിനാൽ ഖനനം ചെയ്യുമ്പോഴുള്ള സ്ഫോടനങ്ങൾ മൂലം നിർദിഷ്ട ടാങ്കിന് വിള്ളൽ സംഭവിക്കുമെന്ന പ്രചാരണം വ്യാപകമായിരുന്നു. ടാങ്ക് നിർമിക്കാതിരുന്നത് ഇക്കാരണത്താലാണെന്നായിരുന്നു പ്രചരണം.
ഈ ടാങ്കിലേക്ക് പത്ത് കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് ലൈൻ നിർമിക്കുക. അഞ്ച് കിലോമീറ്റർ ദൂരം പഞ്ചായത്ത് റോഡും 3.8 കിലോമീറ്റർ പൊതുമരാമത്ത് റോഡും 278 മീറ്റർ ദൂരം ദേശീയ പാതയിലുമാണ്.
അഞ്ച് വർഷം മുമ്പാണ് എരുമേലി സമഗ്ര ശുദ്ധജലവിതരണ പദ്ധതി നിർമാണം ആരംഭിച്ചത്. ശബരിമല തീർഥാടക പ്രാധാന്യം മുൻനിർത്തി എരുമേലിയിലുടനീളം കുടിവെള്ള വിതരണം സുലഭമാക്കുകയാണ് ലക്ഷ്യം. ഒന്നാം ഘട്ടം കഴിഞ്ഞ വർഷം കമ്മീഷൻ ചെയ്ത് ജലവിതരണം ആരംഭിച്ചിരുന്നു. പമ്പയാറിലെ പെരുന്തേനരുവിയിൽ കെഎസ്ഇബി യുടെ വൈദ്യുതി ഉത്പ്പാദന പദ്ധതിയുടെ മിനി ഡാമാണ് പദ്ധതിയുടെ ജലസ്രോതസ്. ഇവിടെ നിന്നു പ്ലാന്റിലെത്തിച്ച് ശുദ്ധീകരണ പ്രക്രിയയ്ക്ക് ശേഷം ഒന്പതിടങ്ങളിലെ ടാങ്കുകളിലെത്തിച്ചാണ് വിതരണം. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ മുണ്ടക്കയം പഞ്ചായത്തിലേക്ക് വെള്ളമെത്തിക്കുന്നതാണ് അടുത്ത ഘട്ടം.
ഇതിനിടെ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് പഞ്ചായത്തിന്റെ റോഡ് വെട്ടിപ്പൊളിക്കുന്നത് തർക്കത്തിൽ കുരുങ്ങി. പ്രപ്പോസ് വാർഡിലെ കൊടിത്തോട്ടത്താണ് സംഭവം.
റോഡ് വെട്ടിപ്പൊളിച്ചാൽ നഷ്ടപരിഹാരം നൽകണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. ഫണ്ട് ഇല്ലെന്നും നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നും ജല അഥോറിറ്റി പ്രൊജക്ട് വിഭാഗം പറയുന്നു. പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതിയായതിനാൽ വെട്ടിപ്പൊളിക്കുന്ന റോഡ് പഞ്ചായത്ത് സ്വന്തം ചെലവിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് ജല അഥോറിറ്റിയുടെ നിലപാട്. അതേസമയം പൊതുമരാമത്ത്, ദേശീയ പാതകളിൽ പൈപ്പിടീലിന് വെട്ടിപ്പൊളിക്കുന്നത് നഷ്ടപരിഹാരം മുൻകൂർ നൽകിയ ശേഷമാണെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. കൊടിത്തോട്ടത്ത് പഞ്ചായത്ത് റോഡിൽ അഞ്ച് കിലോമീറ്റർ ദൂരമാണ് പൈപ്പുകൾ സ്ഥാപിക്കേണ്ടത്.