പൊതുജനങ്ങളുടെ പരാതികൾ കേൾക്കാൻ ജനപ്രതിനിധികൾക്കു സമയമില്ലെങ്കിൽ പിന്നെ എന്തിനാണ് കാഞ്ഞിരപ്പള്ളിയിൽ താലൂക്ക് വികസന സമിതിയോഗം നടത്തുന്നതെന്ന ചോദ്യവുമായി പൊതുജനം. ശനിയാഴ്ച കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്റ്റേഷനിൽ നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുത്തത് അഡീഷണൽ തഹസിൽദാരും സെക്ഷൻ ഡപ്യൂട്ടി തഹസിൽദാരും മാത്രം. താലൂക്ക് തലത്തിലുള്ള സർക്കാർ സ്ഥാപനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ വിലയിരുത്താനും പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും പരിശോധിച്ചു കാലതാമസം കൂടാതെ പരിഹാരം കാണാനും ഭരണനേട്ടം യഥാസമയം ജനങ്ങളിലെത്തിക്കാനും വേണ്ടിയാണ് താലൂക്ക് വികസനസമിതി യോഗം നടത്തുന്നത്. എംഎൽഎമാർ, താലൂക്കിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, മെംബർമാർ, മറ്റ് ജനപ്രതിനിധികൾ, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ നിർദേശിക്കപ്പെട്ടവർ യോഗങ്ങളിൽ പങ്കെടുക്കേണ്ടവരാണ്. എന്നാൽ, ശനിയാഴ്ച കാഞ്ഞിരപ്പള്ളി മിനിസിവില്‍ സ്റ്റേഷന് കോൺഫറൻസ് ഹാളില്‍ നടന്ന യോഗത്തിൽ ഇവർ ആരുംതന്നെ പങ്കെടുത്തില്ല.
പ്രത്യേക ക്ഷണിതാക്കളായ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഇതു തന്നെയാണ് തുടരുന്നത്. അഡീഷണൽ തഹസിൽദാർ എ.എൻ. ഗോപകുമാർ, സെക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ പി.ഐ. നൗഷാദ്, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ മാത്രമാണ് ശനിയാഴ്ച യോഗത്തിൽ പങ്കെടുത്തത്. പലപ്പോഴും സമിതി യോഗങ്ങളിലേക്കു കീഴ്ജീവനക്കാരെയാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പറഞ്ഞയയ്ക്കുന്നതെന്നു പരാതിക്കാർ പറയുന്നു. അധികാരികൾ ആരും ഇല്ലാതായതോടെ പരാതികളും പരാതിക്കാരും കുറഞ്ഞു. ശനിയാഴ്ച രണ്ടു പരാതികൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ മാസം നടന്നതിൽ മൂന്നു പരാതികളും. ഉദ്യോഗസ്ഥരും പരാതിക്കാരും ഉൾപ്പെടെ 36 പേരാണ് കഴിഞ്ഞ ദിവസം യോഗത്തിൽ പങ്കെടുത്തത്. എന്നാൽ, യോഗവിവരം എംഎൽഎമാരടക്കമുള്ള ജനപ്രതിനിധികളെ അറിയിക്കാറുണ്ടെന്നും ഇവർ ആരും പങ്കെടുക്കാറില്ലെന്നും അധികൃതർ പറഞ്ഞു.