ബൈപാസ് നിര്‍മാണത്തിനു റീടെന്‍ഡര്‍ ക്ഷണിച്ചിട്ടും ക്വട്ടേഷന്‍ നല്‍കിയത് മൂന്ന് പേര് മാത്രം. ആദ്യ ടെന്‍ഡറില്‍ ക്വട്ടേഷന്‍ നല്കിയ രണ്ടു കരാറുകാരും സര്‍ക്കാര്‍ റേറ്റിലും കൂടുതല്‍ തുകയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതാണു റീ ടെന്‍ഡര്‍ ക്ഷണിക്കാന്‍ ഇടയായത്. കഴിഞ്ഞ 22ന് ടെക്നിക്കല്‍ ബിഡ് ഓപ്പണ്‍ ചെയ്തു. പ്രീ ക്വാളിഫിക്കേഷന്‍ പരിശോധനകള്‍ക്കു ശേഷം അടുത്തയാഴ്ച ടെന്‍ഡര്‍ കമ്മിറ്റി ചേരും. റീടെന്ഡറിലും കൂടുതല്‍ തുകയ്ക്കാണ് ക്വട്ടേഷനുകള്‍ സമര്പ്പിച്ചിരിക്കുന്നതെങ്കില് സര്‍ക്കാരിന്റെ അനുമതിക്കായി വിടും.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്പറേഷന് ഓഫ് കേരള ബൈപാസ് നിര്‍മാണത്തിന് ഓഗസ്റ്റിലാണ് ആദ്യ ടെന്‍ഡര്‍ ക്ഷണിച്ചത്. കരാറുകാര്‍ സാവകാശം ആവശ്യപ്പെട്ടതോടെ ടെന്‍ഡര്‍ തീയതി രണ്ട് തവണ ദീര്‍ഘിപ്പിച്ചു നല്കി. തുടര്‍ന്നു രണ്ടു പേര് ക്വട്ടേഷന്‍ നല്കി. ഇവര്‍ രണ്ടു പേരും അംഗീകൃത നിരക്കിലും കൂടുതല്‍ തുകയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതോടെയാണു റീ ടെന്‍ഡര്‍ ക്ഷണിച്ചത്.