ജെസ്നയുടെ മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നു കണ്ടെത്തിയ സിം കാർഡ് ജെസ്ന ഉപയോഗിച്ചതല്ലെന്നും താൻ മുന്പ് ഉപയോഗിച്ചശേഷം കളഞ്ഞതാണെന്നും സഹോദരൻ ജെയ്സ് ജോണ് പറഞ്ഞു. അടുത്തയിടെ ധ്യാനത്തിനു പോയപ്പോൾ എടുത്ത ബൈബിളിനുള്ളിൽ ഒരു സിം കാണുകയും അതുപയോഗിക്കാൻ പറ്റുമോ എന്നറിയാൻ മറ്റൊരു മൊബൈൽ ഫോണിൽ ഇട്ടുനോക്കുകയും ചെയ്തു. കേടുപാട് സംഭവിച്ചിരുന്ന സിം കൊള്ളില്ലെന്നു കണ്ടു ഉപേക്ഷിച്ചതാണെന്നും ജെയ്സ് പറഞ്ഞു. ഇത് ജെസ്ന ഒരിക്കലും ഉപയോഗിച്ചതല്ല.
അണക്കരയിലെ ധ്യാന കേന്ദ്രത്തിൽ ജെസ്നയോടു സാദൃശ്യമുള്ള യുവതിയെ കണ്ടതായി അറിഞ്ഞു അന്വേഷണം നടത്തിയെങ്കിലും അതു ജെസ്നയല്ലെന്ന നിഗമനത്തിലാണ് പോലീസ്. മാസങ്ങൾ മുന്പു തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിരുന്നു. മാർച്ച് 22ന് കാണാതായശേഷം കൃത്യമായ ഒരു സൂചനയിലേക്കും അന്വേഷണം എത്തിയിട്ടില്ല. പോലീസ് അന്വേഷണം പ്രതീക്ഷയ്ക്കു നൽകുന്നില്ലെങ്കിൽ സിബിഐ അന്വേഷണത്തിന് അനുമതി ചോദിച്ച് വൈകാതെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും ജെയ്സ് പറഞ്ഞു.ജെസ്നയ്ക്ക് വേണ്ടി കാട്ടിലും കടലിലും അലഞ്ഞിട്ടു കാര്യമില്ലെന്നു മുന്പ് ഹൈക്കോടതി പറഞ്ഞിരുന്നു.
തുന്പില്ലാതെ അന്വേഷിച്ചിട്ടു കാര്യമില്ല. സൂചനകളുടെ അടിസ്ഥാനത്തിലാകണം പോലീസ് അന്വേഷണമെന്നു കോടതി വ്യക്തമാക്കിയപ്പോൾ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുതെന്ന് പോലീസ് ആവർത്തിച്ചിരുന്നു. കാണാതായി നാലര മാസം പിന്നിടുന്പോഴും കൃത്യമായ ഒരു ഘട്ടത്തിലേക്ക് അന്വേഷണം ഇനിയും എത്തിയിട്ടില്ല. ബികോം ക്ലാസിൽ ജെസ്നയുടെ സഹപാഠിയായ സുഹൃത്തിനെ കഴിഞ്ഞയാഴ്ച ആറു മണിക്കൂർ പോലീസ് തുടർച്ചയായി ചോദ്യം ചെയ്തിരുന്നു.ഇതോടകം പല ഘട്ടങ്ങളിലായി ആണ് സുഹൃത്തിൽ നിന്നു പോലീസ് വിവരങ്ങൾ ശേഖരിച്ചെങ്കിലും കൃത്യമായ സൂചനയിൽ എത്താൻ സാധിച്ചിട്ടില്ല.
ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്നു പോലീസ് സ്ഥിരീകരിച്ചെങ്കിലും ജെസ്ന വീടുവിട്ടു എവിടേക്കാണ് പോയതെന്നതിൽ വ്യക്തതയുണ്ടായിട്ടില്ല.ജെസ്നയുടെ അമ്മയുടെ സംസ്കാരചടങ്ങ് ഉൾപ്പെടെ വീട്ടിൽ സൂക്ഷിച്ചിരുന്ന വീഡിയോകളും ആൽബങ്ങളും അടുത്തയിടെയും പോലീസ് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. വീട്ടുകാർക്ക് അപരിചിതരായ ആരെങ്കിലും ഈ ചിത്രങ്ങളിലുണ്ടോ എന്നു വീണ്ടും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നിരീക്ഷിച്ചിരുന്നു.