മുണ്ടക്കയം: പെണ്ണൊരുമയില്‍ കവളപ്പാറയില്‍ പത്മാവതിയമ്മയ്ക്ക് വീടൊരുങ്ങുന്നു. മുണ്ടക്കയത്തെ കുടുംബശ്രീ പ്രവര്‍ത്തകരാണ് കിലോമീറ്ററുകള്‍ താണ്ടി നിലമ്പൂര്‍ കവളപ്പാറയിലെത്തി 72 കാരി പത്മാവതിയമ്മയ്ക്ക് വീട് വച്ചു നല്കാന് തീരുമാനിച്ചത്. അഞ്ചു ലക്ഷം രൂപമുടക്കിയാണ് കുടുംബശ്രീ സിഡിഎസ് വീട് നിര്‍മിക്കുന്നത്.360 കുടുംബശ്രീകളില്‍ നിന്നു സമാഹരിച്ച തുകയാണ് വീട് നിര്‍മാണത്തിനായി വിനയോഗിക്കുന്നത്. പഞ്ചായത്തിലെ ഏഴായിരത്തോളം വനിതകള്‍ ഈ സംരംഭത്തില്‍ പങ്കാളികളായി. പഞ്ചായത്ത് പ്രസിഡന്റ്, സിഡിഎസ് പ്രവര്‍ത്തകര്‍ എന്നിവർ ദുരന്ത ഭൂമി സന്ദർശിച്ചാണ് കിടപ്പാടം നഷ്ടപ്പെട്ട പത്മാവതിയമ്മയ്ക്ക് കൂരയൊരുക്കാന്‍ തീരുമാനമെടുത്ത് ഇതിനായി ഇറങ്ങി തിരിച്ചത്. വീട് നിര്‍മാണം രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും.
മൂന്നു ഘട്ടങ്ങളായാണ് നിര്‍മാണം. 540 ചതുരശ്ര അടി വിസ്തിര്ണമുള്ള കെട്ടിടത്തില്‍ രണ്ട് ബാത്ത് അറ്റാച്ച്ഡ് മുറികള്‍, അടുക്കള, സിറ്റൗട്ട് ഉള്‍പ്പടെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയോടെയാണ് വീട് നിര്‍മാണം. തറക്കല്ലീടില്‍ ചടങ്ങില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. കൂടാതെ രണ്ടു ദിവസത്തെ ശ്രമദാന ജോലികളിലും ഇവര്‍ പങ്കാളികളാവുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു, സിഡിഎസ് ചെയര്‍പേഴ്സണ്‍ പ്രമീള ബിജു, വൈസ് ചെയര്‍പേഴ്സണ്‍ ശ്രീദേവി സുരേന്ദ്രന് എന്നിവര്‍ പത്ര സമ്മേളനത്തിലറിയിച്ചു. വല്‍സമ്മ തോമസ്, റജീന റഫീക്, ബി. ജയചന്ദ്രന്, ബെന്നി ചേറ്റുകുഴി, രേഖാദാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.