സ്ഥിരം തൊഴിൽ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴിൽ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പണിമുടക്കു സംസ്ഥാനത്തു തുടങ്ങി. തിങ്കളാഴ്ച അർധരാത്രി വരെയാണു പണിമുടക്ക്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണു 24 മണിക്കൂർ പണിമുടക്ക്.
ബിഎംഎസ് പങ്കെടുക്കില്ല. മോട്ടോർവാഹന തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ബാങ്ക്- ഇൻഷ്വറൻസ്, ബിഎസ്എൻഎൽ, കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസ് ജീവനക്കാർ, അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. പാൽ- പത്ര വാഹനങ്ങൾ, വിവാഹം, ആംബുലൻസ് സർവീസ് എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി.
പണിമുടക്കുന്ന തൊഴിലാളികൾ ഇന്നു തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റു ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും മാർച്ചും ധർണയും നടത്തും. സംയുക്ത ട്രേഡ് യൂണിയന്റെ സംസ്ഥാന നേതാക്കൾ വിവിധ ജില്ലകളിൽ പണിമുടക്കിനു നേതൃത്വം നൽകും.