എരുമേലി: തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം ഗുണ്ടാ ആക്ട്, കാപ്പാ, എന്നിവ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ നടപ്പിലാക്കി തുടങ്ങി. ഒന്നിലേറെ ക്രിമിനൽ കേസുകളിൽ പ്രതികളായവർക്കെതിരേ സിആർപിസി 107 പ്രകാരം കേസെടുക്കാൻ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നാണ് നടപടികളായിരിക്കുന്നത്. എരുമേലിയിൽ നാൽപ്പതിൽപ്പരം പേർക്ക് ഇത് സംബന്ധിച്ച് പോലീസ് നോട്ടീസ് നൽകിയതിൽ ഒരു കേസിലും പ്രതിയല്ലാത്തയാൾക്കും നോട്ടീസ് നൽകിയെന്ന് ആരോപണം.
എസ്എഫ്ഐ എരുമേലി ലോക്കൽ സെക്രട്ടറി അംസൽനാണ് നോട്ടീസ് ലഭിച്ചത്. ഇതിനെതിരേ പരാതിയുമായി സിപിഎം നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. അടിപിടി, വധശ്രമം ഉൾപ്പടെ നാല് കേസുകളിൽ പ്രതിയായ മുട്ടപ്പള്ളി സ്വദേശിക്ക് കാപ്പാ ചുമത്തിയിട്ടുണ്ട്. ഗുണ്ടാ ആക്ട്, കാപ്പാ എന്നിവയിൽ ഉൾപ്പെട്ടവർക്ക് ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ല. കോടതിയിൽ ഹാജരായി ജാമ്യം നേടിയ ശേഷമേ നാട്ടിൽ താമസിക്കാനാവൂ. കോൺഗ്രസ്, സിപിഎം, ബിജെപി പാർട്ടികളിലെ സജീവ പ്രവർത്തകരിൽ പലർക്കും ഗുണ്ടാ ആക്ട് പ്രകാരം നോട്ടീസ് ലഭിച്ചിട്ടുണ്ട്