എരുമേലി : യാത്രക്കിടെ യാദൃശ്ചികമായി എരുമേലിയില്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ വിശ്രമിക്കാനിറങ്ങിയത് നേട്ടമായി. അടിയ ന്തിരമായി റസ്റ്റ് ഹൗസ് നവീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടാണ് മന്ത്രി മടങ്ങിയത്. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റിന് പ്രാഥമിക അനുമതി ലഭിച്ചു. ഒപ്പം മന്തിയുടെ നിര്‍ദേശ പ്രകാരം റസ്റ്റ് ഹൗസിലെ വിഐപി മുറിയില്‍ എയര്‍ കണ്ടീഷനറും സ്ഥാപിച്ചു. 
ഇനി ഭരണാനുമതി കൂടി ലഭിച്ചാല്‍ നവീകരണത്തിനുളള നിര്‍മാണത്തിന് ടെണ്ടര്‍ നല്‍കാം. ദേവസ്വം വകുപ്പ് മന്ത്രിയായിരിക്കെ എരുമേലിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമല തീര്‍ത്ഥാടനകാല യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മന്ത്രി ജി സുധാകരന്‍ റസ്റ്റ് ഹൗസില്‍ തങ്ങിയിരുന്നു. അന്നത്തെ പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് ഇതുവരെ വികസനമുണ്ടാകാത്തത് വളരെ കഷ്ടമാണെന്ന് കഴിഞ്ഞ ദിവസമെ ത്തിയപ്പോള്‍ അഭിപ്രായപ്പെട്ട മന്ത്രി നവീകരണത്തിനുത്തരവിടുകയായിരുന്നു. ഒരു കോടി 70 ലക്ഷം ചെലവിട്ട് പുതിയ ബ്ലോക്ക് നിര്‍മിക്കാനാണ് എസ്റ്റിമേറ്റ് തയ്യാറാക്കി യിരിക്കുന്നത്. റസ്റ്റ് ഹൗസിനോട് ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മിക്കുകയെന്ന് ജില്ലാ എക്‌സി.എഞ്ചിനീയര്‍ ഷീന രാജന്‍, അസി.എക്‌സി.എഞ്ചിനീയര്‍ മനേഷ് എന്നിവര്‍ അറിയിച്ചു.

പുതിയ ബ്ലോക്കില്‍ വിഐപി മുറികളും സാധാരണ മുറികളും അടുക്കളയും ഡൈനിംഗ് ഹാളും ശൗചാലയങ്ങളും സ്റ്റോര്‍ റൂമുംഉണ്ടാകും. നിലവിലുളള കെട്ടിടം 32 വര്‍ഷം മുമ്പാണ് നിര്‍മിച്ചത്. ഉപ മുഖ്യമന്ത്രിയായിരിക്കെ കെ അവുക്കാദര്‍കുട്ടി നഹ യാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 1985 ഫെബ്രുവരി 24 നായിരുന്നു ഉദ്ഘാടനം. റസ്റ്റ് ഹൗസ് ഉള്‍പ്പെടെ ഒന്നര ഏക്കറോളം സ്ഥലം മരാമത്ത് വകുപ്പിന്റ്റെ സ്വന്തമാണ്. റസ്റ്റ് ഹൗസ് നിര്‍മിക്കപ്പെട്ടതോടെയാണ് രാജാപ്പടിയിലും റ്റി ബി റോഡ് അവസാനിക്കുന്ന സബ് രജിസ്ത്രാര്‍ ഓഫിസ് ജംഗ്ഷനിലും പാലങ്ങള്‍ വീതികൂട്ടി പുനര്‍നിര്‍മിച്ച് ടൗണിലെ ഗതാഗതം സുഗമമായത്.