സാന്പത്തിക വർഷം തീരാൻ ഒരു പ്രവൃത്തി ദിനങ്ങൾ മാത്രം ബാക്കി, ത്രിതല പഞ്ചായത്തുകളിലെ പദ്ധതി പൂർത്തീകരണം അവതാളത്തിൽ. കരാറുകാരും ദുരിതത്തിലായി. പദ്ധതികൾ പൂർത്തീകരിച്ച് 31 ന് ബില്ലുകൾ മാറണമെന്നാണ് നിർദേശം.
ബില്ലുകൾ മാറാത്തതുമൂലം ഏറ്റെടുത്ത പണികൾ പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണു കരാറുകാർ. സാന്പത്തിക ഞെരുക്കവും കോവിഡ് 19 മൂലവും പല പദ്ധതികളും നടപ്പിലായിട്ടില്ല.
രോഗം പകരുമെന്ന ആശങ്കയിൽ പല ജീവനക്കാരും ഓഫീസുകളിൽ എത്തുന്നില്ലെന്ന് കരാറുകാർ പറയുന്നു. ടാറിംഗിനും കോണ്ക്രീറ്റിംഗിനും സാധനസാമഗ്രികൾ ലഭിക്കാത്തതും പദ്ധതി പൂർത്തീകരണത്തിനു തടസമായിരിക്കുകയാണ്. പദ്ധതി നിർവഹണത്തിന് ആവശ്യമായ പാറപ്പൊടി, മെറ്റൽ എന്നിവ ലഭിക്കാത്ത അവസ്ഥയാണ്.
റോഡുകൾ, നടപ്പാതകൾ, അങ്കണവാടികൾ, പ്രവർത്തനരഹിതമായ തെരുവുവിളക്കുകൾ മാറ്റൽ എന്നിവയുടെ ബില്ലുകളാണു മാറാനുള്ളതിൽ ഏറെയും. കന്നുകുട്ടി പരിപാലനം, പാലിന് സബ്സിഡി, വയോജനങ്ങൾക്ക് കട്ടിൽ എന്നിവയ്ക്കു മുൻകൂർ പണം നൽകിയിരുന്നു.