ഇന്ധനവില സംസ്ഥാനത്ത് സര്‍വ്വകാല റെക്കോര്‍ഡില്‍. തിരുവനന്തപുരത്ത് ഇന്ത്യന്‍ ഒായില്‍ കോര്പറേഷന് പമ്പുകളില്‍ പെട്രോള്‍ വില 80 കടന്നു. ഡീസലിനും എക്കാല ത്തേയും ഉയര്‍ന്നവിലയായ 73.06 രൂപയിലെത്തി. വില ഇനിയും ഉയരുമെന്നാണ് ഡീ ലര്‍മാര്‍ നൽകുന്ന സൂചന.
ഇന്ധനവില നിയന്ത്രണമില്ലാതെ കുതിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 80.01 രൂപ രേഖപ്പെടുത്തി. ഡീസലിന് 73.06 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 78.62 രൂപയും ഡീസലിന് 71.68 രൂപയുമാണ്. കര്‍ണാടക വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഇന്ധന വില ഉയര്‍ത്താതിരുന്ന എണ്ണക്കമ്പനികള്‍ ആ കണക്കുകൂടി തീര്‍ക്കുംവിധമാണ് വില വര്‍ധിപ്പിക്കുന്നത്.
രാജ്യാന്തരവിപണിയില്‍ അസംസ്കൃത എണ്ണവിലയും ഉയരുകയാണ്. സര്‍ക്കാര്‍ ഇട പെടല് ഉണ്ടായില്ലെങ്കില്‍ 2013ല്‍ മുംബൈയില്‍ രേഖപ്പെടുത്തിയ പെട്രോള്‍ ലീറ്ററിന് 83 രൂപയെന്ന സര്‍വകാല റെക്കോര്‍ഡും ഭേദിക്കുമെന്നാണ് ഡീലര്‍മാര്‍ പ്രവചിക്കുന്നത്. വരും ദിവസങ്ങളില്‍ നാലു രൂപ വരെ ഉയരുമെന്നാണ് സൂചന.
അതേസമയം പെട്രോൾവില ലിറ്ററിനു നാലു രൂപകൂടി ഈ ദിവസങ്ങളിൽ വർധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പെട്രോൾ, ഡീസൽ എന്നിവയുടെ രാജ്യാന്തരവിലയും ഡോളർ നിരക്കും കന്പനികൾക്കുള്ള ശരാശരി ലാഭവും കണക്കാക്കിയാണ് ഈ നിഗമനം.