എരുമേലി: തുടർച്ചയായി പഞ്ചായത്തിന്റെ രണ്ട് മുൻ ഭരണസമിതികൾ കാട്ടിയ അനാസ്ഥയിൽ പൊലിഞ്ഞത് ലോകബാങ്കിന്റെ ധനസഹായം. എരുമേലിയിൽ ലോക ബാങ്കിന്റെ ഫണ്ട് ചെലവിട്ട പദ്ധതികളൊന്നും പൂർത്തിയാക്കാഞ്ഞതാണ് കാരണം.
നിർമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഉത്ഘാടനം ചെയ്യാനാകാതെ കെട്ടിടങ്ങൾ മാത്രമായി മാറിയ ചെമ്പകപ്പാറയിലെ വൃദ്ധസദനം ലോകബാങ്കിന്റെ ധനസഹായത്തോടെയായിരുന്നു നിർമിച്ചത്. തൊഴിൽ പരിശീലന കേന്ദ്രം, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയവ ഉൾപ്പടെ ലോകബാങ്കിന്റെ ഫണ്ടിൽ നിർമിച്ച ഒരു പദ്ധതിയും വെളിച്ചം കണ്ടില്ല. മുൻ എൽഡിഎഫ് ഭരണസമിതി കാലാവധി പൂർത്തിയായി അധികാരമൊഴിയുമ്പോൾ ധൃതിയിൽ കല്ലിട്ട പദ്ധതികളാണ് മിക്കതും.
തുടർന്ന് വന്ന മുൻ യുഡിഎഫ് ഭരണം മുന്നണി ധാരണയുടെ ഊഴമനുസരിച്ച് മാറി മാറി ഭരിച്ചതിന്റെ കലഹങ്ങൾ മൂലം പദ്ധതികൾ അന്തിമഘട്ടത്തിലെത്തിച്ചതല്ലാതെ പൂർത്തിയാക്കാനായില്ല. ഇവയെല്ലാം പൂർത്തിയാക്കി പ്രവർത്തനത്തിലായിരുന്നെങ്കിൽ പഞ്ചായത്തിന് കൂടുതൽ ഫണ്ട് തുടർ ഫണ്ടായി ലഭിക്കുമായിരുന്നു. പദ്ധതികൾ വഴിയാധാരമാക്കിയതിലെ അനാസ്ഥ മൂലം കോടികളുടെ ഫണ്ടാണ് നഷ്ടപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വർഷം പഞ്ചായത്തിന് ലോകബാങ്കിൽ നിന്നു ധനസഹായമൊന്നുമില്ല. പദ്ധതികൾ സമയക്രമത്തിൽ പൂർത്തിയാക്കുന്ന പഞ്ചായത്തുകളിൽ ഗ്രേഡിംഗ് നടത്തിയാണ് ലോകബാങ്ക് തുടർന്ന് ഫണ്ട് നൽകുക.
മികച്ച നിലയിൽ പദ്ധതികൾ നടത്തുന്ന പഞ്ചായത്തുകൾക്ക് മുമ്പ് അനുവദിച്ചതിലും കൂടുതൽ ഫണ്ടാണ് തുടർന്ന് നൽകുക. അനാസ്ഥ മൂലം ഫണ്ട് പാഴാക്കുകയും പദ്ധതികൾ പൂർത്തിയാക്കാത്തതുമായ പഞ്ചായത്തുകൾക്ക് തുടർന്ന് ധനസഹായമൊന്നും നൽകില്ലെന്നാണ് ലോകബാങ്ക് അറിയിച്ചിരിക്കുന്നത്. ഈ പട്ടികയിൽ എരുമേലിയും ഉൾപ്പെടുന്നു. മുൻ ഭരണസമിതികളുടെ അനാസ്ഥയാണ് പദ്ധതികളെ തകിടം മറിച്ചത്. തുടർന്നു വന്ന നിലവിലെ ഭരണസമിതിക്കും പദ്ധതികൾ കമ്മീഷൻ ചെയ്യാൻ കഴിഞ്ഞില്ല. പദ്ധതികൾ കമ്മീഷൻ ചെയ്യാൻ ലോകബാങ്ക് അനുവദിച്ച അവസാന കാലപരിധിയും കഴിഞ്ഞതോടെ ഫണ്ട് ലഭിക്കാൻ യോഗ്യതയുളള പഞ്ചായത്തുകളുടെ പട്ടികയിൽ എരുമേലിക്ക് ഇടം നഷ്ടപ്പെടുകയായിരുന്നു.