ഹർത്താലിന്റെ മറവിൽ ഈരാറ്റുപേട്ട ടൗണിൽ അക്രമം നടത്തിയ 83 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.രാവിലെ ടൗണിൽ സംഘടിച്ച ഹർത്താൽ അനുകൂലികൾ വാഹനം തടയുകയും ഇരുചക്ര വാഹന യാത്രികനെ കൈയേറ്റം ചെയ്ത സംഭവവും അരങ്ങേറിയിരുന്നു. പിന്നാലെ ഇവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. ആദ്യം അഞ്ച് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പോലീസ് കൂടുതൽ പേർ സംഘടിച്ചെത്തിയതോടെ നടപടി കടുപ്പിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇവരെ പാലാ, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. പിന്നീടാണ് 83 പേർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.