പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ട 23 പത്രികകളില്‍ 19 എണ്ണം സൂക്ഷ്മ പരിശോധനയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അംഗീകരിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പുഷ്പാഗംദന്റെ പത്രിക ഫോം 26 സത്യവാങ്മൂലം പൂര്‍ണമല്ലാത്തതിനാല്‍ തള്ളി.
സിപിഎമ്മിന്റെയും ബിജെപിയുടെയും ഡെമ്മി സ്ഥാനാര്‍ഥികളായ യഥാക്രമം ഓമല്ലൂർ ശങ്കരന്, അശോകന് കുളനട എന്നിവരുടെ പത്രികകളും തള്ളി. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച സാഹചര്യത്തിലാണ് ഡെമ്മി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത്.
യുഡിഎഫിലെ ആന്റോ ആന്റണിയുടെയും എല്‍ഡിഎഫിലെ വീണാ കുര്യാക്കോസിന്റെയും (വീണാ ജോർജ്) നാലു വീതം പത്രികകളും എന്‍ഡിഎയുടെ കെ. സുരേന്ദ്രന്റെ മൂന്നും എസ് യുസിഐയുടെ ബിനുവിന്റെ രണ്ടും സ്വതന്ത്ര സ്ഥാനാര്‍ഥി ആര്. രതീഷ് കുമാറിന്റെ രണ്ടും ബിഎസ്പിയുടെ പി.സി. ഷിബുവിന്റെ മൂന്നും എപിഐയുടെ ജോസ് ജോര്‍ജിന്റെ ഒരു പത്രികയും അംഗീകരിച്ചു. നിലവിൽ എട്ട് സ്ഥാനാർഥികളാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്.