കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷ തുടങ്ങി വിവിധ തലങ്ങളില്‍ ക്രൈസ്തവസമൂഹത്തിന്റെ സംഭാവനകളും സേവനങ്ങളും രാജ്യത്തെ നാനാജാതി മതസ്ഥരായ ജനവിഭാഗത്തിന്റെ നന്മയ്ക്കും സമഗ്രവളര്‍ച്ചയ്ക്കും വഴിയൊരുക്കുന്നു വെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍
.
കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തില്‍ ദേശീയ വിദ്യാഭ്യാസനയം, ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമപദ്ധതികളും എന്നീ വിഷയങ്ങളെക്കുറിച്ച് കൂവപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പഠനപ്രതികരണ ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.

സഭയുടെ സേവനങ്ങളെ തമസ്‌കരിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരാണ്. അങ്ങനെയു ള്ളവരോടും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമീപനമായിരിക്കും സഭയുടേത്. ന്യൂനപക്ഷ അവകാശങ്ങള്‍ ഭരണഘടനയിലൂടെ ലഭ്യമാകുന്നതാണ്. ഈ അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും അര്‍ഹിക്കുന്ന നീതി ലഭിക്കണം. ക്രൈസ്തവരെ വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ശരിയായ നടപടിയല്ല. ഇന്ത്യയിലെ ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിക്കുന്നു. ഈ ഇടപെടല്‍ തുടരണമെന്നും മാര്‍ മാത്യു അറയ്ക്കല്‍ അഭ്യര്‍ത്ഥിച്ചു.

മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ്‌ചെയര്‍മാന്‍ അഡ്വ.ജോര്‍ജ് കുര്യന്‍ മുഖ്യാഥിതിയായി ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമപദ്ധതികളും വിശദീകരിച്ചു. അവകാശങ്ങള്‍ക്കുവേണ്ടി ഉറച്ച നിലപാടെടുക്കുവാന്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് കഴിയണം. കുടുംബങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയും പ്രതികരിക്കേണ്ട വിഷയങ്ങളില്‍ ഉറച്ച നിലപാടുകളെടുത്ത് അപ്പോള്‍തന്നെ പ്രതികരിക്കുവാനുള്ള ആര്‍ജ്ജവമുണ്ടായിരിക്കുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സിബിസിഐ ലെയ്റ്റികൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ചര്‍ച്ചകള്‍ക്ക് മോഡറേറ്ററായിരുന്നു. ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് പ്രൊഫ.റൂബിള്‍രാജ് ക്ലാസ് നയിച്ചു.

കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.സക്കറിയാസ് ഇല്ലിക്കമുറിയില്‍, അമല്‍ജ്യോതി കോളജ് മാനേജര്‍ റവ.ഡോ.മാത്യു പായിക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി പ്രെഫ.ബിനോ പി.ജോസ് എന്നിവര്‍ സംസാരിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ വിദ്യാഭ്യാസ കമ്മീഷന്‍ അംഗങ്ങള്‍, വിദ്യാഭ്യാസ ന്യൂനപക്ഷ പ്രവര്‍ത്തനമേഖലകളിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.