മുണ്ടക്കയം: രേഖകളില്ലാതെ നാലു ലക്ഷം രൂപയുമായി എത്തിയ തമിഴ്നാട് സ്വദേശി മുണ്ടക്കയത്ത് എക്സൈസിന്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.എന്‍ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാവിലെ 10 മണിയോടെ ബസ് സ്റ്റാൻഡിൽ പരിശോധന നടത്തുന്നതിനിടെയാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ രാജേന്ദ്രൻ എന്ന യുവാവിന്റെ കയ്യിൽ നിന്ന് നാലു ലക്ഷം രൂപ പിടികൂടിയത്.
എക്സൈസ് കമ്മീഷണറുടെ നിര്‍ദേശാനുസരണം മുണ്ടക്കയം ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചു നടത്തിയ വാഹനപരിശോധനയ്ക്കിടയില്‍ മുണ്ടക്കയം -പുനലൂര്‍ ബസിന്റെ പിന്‍സീറ്റില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട ഇയാളെ ചോദ്യം ചെയ്യുന്നതിനിടയില്‍ സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ നാലു ലക്ഷം രൂപ കണ്ടെത്തുകയായിരുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ചു വ്യക്തമായ മറുപടി ലഭിക്കാത്തിനെ തുടര്‍ന്ന് ഇയാളെയും പിടികൂടിയ പണവും മുണ്ടക്കയം പോലീസിന് കൈമാറി. വൈകുന്നേരത്തോടെ തമിഴ്നാട് സ്വദേശി ജോലി ചെയ്യുന്ന എറണാകുളത്തെ ഫൈനാൻസ് സ്ഥാപനത്തിൽനിന്ന് പണത്തിന്റെ രേഖകൾ ഇമെയിൽ ചെയ്തു കൊടുത്തതോടെ വിട്ടയച്ചതായി പോലീസ് അറിയിച്ചു. എറണാകുളത്തെ സ്ഥാപനത്തിൽ നിന്ന് പത്തനംതിട്ടയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയതായിരുന്നു പണം. അന്‍പതിനായിരം രൂപയിൽ കൂടുതൽ ഇടപാട് നടത്തുമ്പോൾ അക്കൗണ്ട് മുഖേനയേ കൈമാറ്റം ചെയ്യാവൂ എന്നാണ് നിയമം