കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശിയും ദീപിക പത്രത്തിൻ്റെ ലേഖകനുമായി ജോജി യുടെ കോവിഡ് കാല കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കോവിഡ് കാലത്ത് തന്നെ ചേർത്ത് പിടിച്ചവരെയും ആട്ടിയകറ്റിയവരെയും കോവിഡിനെ വിജയിച്ച് വന്ന ജോജിയുടെ കു റിപ്പിൽ പങ്ക് വെക്കുന്നുണ്ട്, ഒപ്പം ചേർന്ന് ആ കഥ വായിക്കാം…
കോവിഡ് സിമ്പിളാണ്,പക്ഷേ പവർഫുളുമാണ്….നിനച്ചിരിക്കാതായിരുന്നു അവന്റെ വരവ്…
ചുറ്റുമുണ്ടെങ്കിലും മുൻകരുതലുകൾ സ്വീകരിച്ചിരുന്നെങ്കിലും ക്ഷണിക്കാതെ അവൻ വന്നുകൂടുകയായിരുന്നു. എവിടുന്ന് വന്നുവെന്ന്
ഇതുവരെ അറിയില്ല.
കടുത്ത ക്ഷീണം തോന്നിയതിനാൽ സെപ്റ്റംബർ 18ന് പുലർച്ചെ രണ്ടിന് ശേഷം അറിയാതെ ഉറക്കമുണർന്നു. പനിയുടെ ലക്ഷണങ്ങൾ തോന്നിയതിനാൽ ഒരു പാരസറ്റമോൾ
കഴിച്ചു കിടന്നു. നേരം വെളുത്തപ്പോൾ ഓഫീസിൽ വിളിച്ച് ലീവ് പറഞ്ഞു. എന്നിട്ട് കട്ടിലിനോട് ചങ്ങാത്തം കൂടി മൂടിപ്പുതച്ചു കിടന്നു. വൈകുന്നേരമായപ്പോഴേയ്ക്കും ക്ഷീണമെല്ലാം പോയി ഉഷാറായി. അന്ന് രാത്രി കുഴപ്പമില്ലാതെ കടന്നുപോയി. പനി ലക്ഷണങ്ങൾ
കാണിച്ചതു കൊണ്ടും അവൻ ചുറ്റുപാടും
കറങ്ങി നടക്കുന്നതും കണക്കിലെടുത്ത് രണ്ടു ദിവസും കൂടി ഓഫീസിൽ പോകേണ്ടെന്ന് തീരുമാനിച്ചു.
ചോദിക്കുന്നതിന് മുൻപേ തൊഴിലാളിക്ക്
ലീവ് ലഭിക്കുന്ന കാലമാണിത്. ചെറിയ
ക്ഷീണം, ഇന്നില്ലെന്ന് പറഞ്ഞാൽ നാളെയും കൂടി വരണ്ടെന്നെ ലോകത്തെല്ലായിടത്തും
പറയൂ. രണ്ടു ദിവസം കാണാതെ വന്നതോടെ സുഹൃത്തുക്കളുടെ ഒക്കെ അന്വേഷണങ്ങളും വന്നു തുടങ്ങി. പണിയാണോടേ, എന്ന്
ചോദ്യം. വെള്ളി മുതൽ തിങ്കൾ വരെ വീട്ടിലിരുന്നിട്ടും എന്തോ ഒരു അസ്വസ്ഥത പോലെ തോന്നിയതിനാൽ ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്ന കസിനെ വിളിച്ചു കാര്യം
പറഞ്ഞു. ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്താൻ പുള്ളി അവസരമൊരുക്കി തന്നു.
ചൊവ്വാഴ്ച രാവിലെ ആശുപത്രിയിൽ എത്തിയപ്പോൾ അതുവരെയില്ലാത്ത പേടി മനസിൽ ഉരുണ്ടുകൂടി. ആശ്വസിക്കാൻ കുറെ ആശ്വാസ വാക്കുകൾ സ്വയം പറഞ്ഞു. ആന്റിജൻ
പരിശോധനയാണ്. ഫലം വേഗത്തിൽ അറിയാമെന്നതിനാൽ സാമ്പിൾ എടുത്ത ശേഷം അവിടെ തന്നെ ചുറ്റിപ്പറ്റി നിന്നു. അല്പസമയം കഴിഞ്ഞ് നഴ്സ് എന്നെ നോക്കുന്നത് ഞാൻ കണ്ടു. പന്തികേടുള്ള നോട്ടം തന്നെ, സംശയമില്ല. നഴ്സ് അടുത്തുവന്ന് ചോദ്യങ്ങൾ തുടങ്ങി… ജോലിയാണോ, പഠിക്കുവാണോ, വീട് എവിടെയാ, വീട്ടിൽ ആർക്കെങ്കിലും പനിയുണ്ടോ അങ്ങനെ കുറക്കാര്യങ്ങൾ തിരക്കി. തൊഴിൽ മാധ്യമപ്രവർത്തനമാണെന്ന്
പറഞ്ഞു. അപ്പോൾ വീണ്ടും കുറെ ചോദ്യങ്ങൾ… രോഗമുള്ള പ്രദേശങ്ങളിൽ റിപ്പോർട്ടിംഗിന് പോയിരുന്നോ, ഒപ്പം ജോലി ചെയ്യുന്നവർക്ക് രോഗമുണ്ടായിരുന്നോ അങ്ങനെ അങ്ങനെ അങ്ങനെ…
ചോദ്യങ്ങൾക്ക് ഉത്തരമൊക്കെ പറഞ്ഞെങ്കിലും പേടി വല്ലാതെ കൂടിവന്നു. ചോദ്യങ്ങൾക്കൊടുവിൽ നഴ്സ് ഒരു ദയയുമില്ലാതെ മുഖത്തുനോക്കി പറഞ്ഞു… ജോജി താങ്കൾ പോസിറ്റീവാണ്. അങ്ങനെ ജീവിതത്തിൽ ആദ്യമായി പോസിറ്റീവ് എന്ന വാക്ക് വെറുത്തുപോയി. കിളിപോയ എന്നെ ആശ്വസിപ്പിക്കാൻ
നഴ്സുമാർ എന്തൊക്കയോ പറഞ്ഞു. നെഗറ്റീവ് വാർത്തയാണെങ്കിലും പോസിറ്റീവായ
കാര്യം ഞാൻ ഒന്ന്, രണ്ടു സുഹൃത്തുക്കളോട് വിളിച്ചുപറഞ്ഞു. പിന്നെയല്ലേ പൂരം… ഫോൺ താഴെവയ്ക്കാൻ പിന്നെ പറ്റിയിട്ടില്ല.. ആരോഗ്യ പ്രവർത്തകരും പരിചയക്കാരും സുഹൃത്തുക്കളും ക്ഷേമം അന്വേഷിച്ച് വിളിയോട്
വിളി. ഒരുപാട് ആശ്വാസവാക്കുകൾ കേട്ടു.
അങ്ങനെ ഒരുപകലിരുന്ന് പോസിറ്റീവ് എന്ന് മനസിനെ പറഞ്ഞു ധരിപ്പിച്ചു. വൈകുന്നേരം 6.30 ആയപ്പോൾ നഴ്ന്ന് വന്നു പറഞ്ഞു.
ആംബുലൻസ് വന്നു.. ബാഗുമായി ഇറങ്ങി ചെന്നു. എന്നും എല്ലാവരെയും നോക്കി
ചിരിച്ചു പോകാറുള്ള ഞാൻ കുന്നുംഭാഗത്തു കൂടി ആംബുലൻസിൽ പോകേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും ഓർത്തിരുന്നില്ല.
ആംബുലൻസ് കുരിശിങ്കൽ ജംഗ്ഷനിൽ
എത്തിയപ്പോൾ കാഞ്ഞിരപ്പള്ളിയുടെ സ്വന്തം ബ്ലോക്ക് വന്നു. ബ്ലോക്ക് മാറില്ലെന്ന് മനസിലായതോടെ ഡ്രൈവർ ചേട്ടൻ നിലവിളി ശബ്ദമിട്ടു. അതോടെ മറ്റെല്ലാവരും എനിക്ക് വഴിമാറി തന്നു.
വണ്ടി വന്നു നിന്നത് കപ്പാട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ. ഒരുപാട് അപരിചിത മുഖങ്ങൾ എന്നെ തന്നെ നോക്കി നിൽക്കും പോലെ തോന്നി. പിപിഇ കിറ്റ് ധരിച്ച നഴ്സ് വന്ന് സ്വീകരിച്ചു. അവരോടൊപ്പം അകത്തേയ്ക്ക് പോയി. അകത്തു ചെന്നപ്പോൾ ഒരു ബന്ധുവിന്റെ മുഖം കണ്ടത് ആശ്വാസമായി. പുള്ളി നേരത്തെ പോസിറ്റീവായി വന്ന് കിടപ്പായതാണ്. ബി 3 മുറിയിലെ 84ാം കട്ടിലാണ് കിട്ടിയത്. അവിടെ 16 പേർ ഒപ്പമുണ്ടായിരുന്നു. എല്ലാവരും വന്ന് സംസാരിച്ചു. അപ്പോഴും ഫോൺ നിർത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. ആദ്യരാത്രി ഇരുട്ടി വെളുത്തപ്പോൾ പുതിയ സൗഹൃദങ്ങൾ ലഭിച്ചു. ഇനി പത്ത് ദിവസം ഇവിടാണ്. അത് ചിലപ്പോൾ നീളും. എന്തായാലും അവിടുത്തെ ഒരാളായി മാറാതെ തരമില്ല. വിഷമങ്ങളെല്ലാം മാറി തുടങ്ങി. പുതിയ ചുറ്റുപാടിലും സൗഹൃദത്തിലും സന്തോഷം കണ്ടെത്താൻ ശ്രമിച്ചു.
പോസിറ്റീവ് എന്ന് കേട്ട് 24 മണിക്കൂറിനുള്ളിൽ നാട്ടിലാകെ എന്നെക്കുറിച്ച് നെഗറ്റീവ് വാർത്തകൾ പ്രചരിച്ചു. വിളിക്കാത്ത കല്യാണത്തിന് പോയി, മൃതസംസ്കാരത്തിന് പോയി, നാട്ടിലാകെ കറങ്ങി നടന്നു… അങ്ങനെ തുടങ്ങി കരക്കമ്പികൾക്ക് ഒരുപഞ്ഞവും ഉണ്ടായില്ല. ഞാൻ പള്ളിയിൽ എത്തിയെന്ന് പറഞ്ഞ് വികാരിയച്ചനെ വരെ ക്വാറന്റൈനിലാക്കാൻ നോക്കിയവൻമാരുണ്ട്. സത്യത്തിൽ വീട്ടിലുള്ളവരുമായി മാത്രമേ എനിക്ക് സമ്പർക്കമുണ്ടിയിരുന്നുള്ളൂ.
ദിവസങ്ങൾ പോകും തോറും ഒപ്പമുള്ളവർ നെഗറ്റീവായി വീടുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നു. പോകുന്നവർക്കെല്ലാം കലക്കൻ യാത്രയയപ്പ് നൽകി. പോകുന്നതിനൊപ്പം പുതിയ അതിഥികൾ വന്നുകൊണ്ടുമിരുന്നു. അവരെ പുഞ്ചിരിയോടെ സ്വീകരിച്ചു. എല്ലാ പ്രായത്തിലുമുള്ളവരും സുഹൃത്തുക്കളായി മാറി. ടിവി കാണൽ, ചീട്ടുകളി അങ്ങനെ സമയം കൊല്ലാൻ പല വഴികൾ തേടി. ഒടുവിൽ പത്താം നാൾ ഞാനും നെഗറ്റീവായി. നെഗറ്റീവ് എന്ന വാക്കിനോട് അറിയാതെ ഒരിഷ്ടം തോന്നി.
നന്ദിയോടെ….
പോസിറ്റീവ് എന്ന് കേട്ടതുമുതൽ പിന്തുണയേകിയ മാധ്യമ സുഹൃത്തുക്കൾ, ബന്ധുക്കൾ, കുന്നുംഭാഗത്തെ ചങ്കുകൾ, വികാരിയച്ചൻ തുടങ്ങിയവർക്കെല്ലാം ഒരുപാട് നന്ദി. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ ആരോഗ്യപ്രവർത്തകരോട് പറഞ്ഞാൽ തീരുന്നതല്ല കടപ്പാട്. പ്രായമായ രോഗികൾ വരുമ്പോൾ അവരെ കൈപിടിച്ച്, നടക്കാൻ കഴിയാത്തവരെ എടുത്തുകൊണ്ടുപോയി ശുശ്രൂഷിക്കുന്നത് കാണുമ്പോൾ അവരോട് ഏറെ ബഹുമാനവും ആദരവും തോന്നി. ഞങ്ങളുടെ പ്രാർത്ഥനകളിൽ എന്നും നിങ്ങൾ ഉണ്ടാകും.. അവിടെ വന്നവരാരും നിങ്ങളെ മറക്കില്ല…
എല്ലാവർക്കും നന്ദി…….