എരുമേലി: എഴുപത്തിയെട്ട് വയസിനിടെ ആദ്യമായി ചിന്നമ്മ മഹാപ്രളയം കണ്ടത് താമസിച്ചിരുന്ന വാടകവീട് വെള്ളത്തിൽ തകർന്ന അയൽപക്കത്തെ കുടുംബത്തിന്റെ കണ്ണീരിലൂടെയായിരുന്നു. ആ കണ്ണീർ തുടയ്ക്കാൻ നിർധന കുടുംബത്തിന് ഗ്രാമസഭയുടെ യോഗത്തിൽ ചിന്നമ്മ ദാനമായി നൽകിയത് സ്വന്തം സ്ഥലമായിരുന്നു. കണമല വാർഡിന്റെ ഗ്രാമസഭയ്ക്ക് നാട്ടുകാർ ഒത്തുചേർന്നപ്പോഴായിരുന്നു ചിന്നമ്മയുടെ നന്മയ്ക്കുമുന്നിൽ നാട് ആദരവർപ്പിച്ചത്.
പരേതനായ കാവുങ്കൽ വർഗീസിന്റെ ഭാര്യ ചിന്നമ്മ കുടിയേറ്റ കർഷക കുടുംബാംഗമാണ്. കൃഷിയിലൂടെ കുടുംബത്തിന് കൈത്താങ്ങായ ചിന്നമ്മ ഭർത്താന്റെ വിയോഗത്തിലും കുടുംബത്തിന്റെ നെടുംതൂണായത് അധ്വാനത്തിലൂടെയായിരുന്നു. ഇക്കഴിഞ്ഞ മഹാപ്രളയം നാടിനെ വിഴുങ്ങി ഒഴുകി ഒഴിയുമ്പോൾ ചിന്നമ്മയുടെ അയൽവാസിയായ കുറ്റിശേരിൽ രജനിയും കുടുംബവും താമസിച്ചിരുന്ന വാടക വീട് വെള്ളത്തിൽ ഒലിച്ചതോടെ അഭയാർഥികളായി മാറിക്കഴിഞ്ഞിരുന്നു. ഒരു തുണ്ട് ഭൂമി സ്വന്തമായി ഇല്ലാത്ത ആ കുടുംബത്തിന്റെ സങ്കടം ചിന്നമ്മയുടെ മനസിനെ വീർപ്പുമുട്ടിച്ചുകൊണ്ടിരുന്നു.
വെള്ളം ഇറങ്ങി നടക്കാമെന്നായപ്പോൾ ചിന്നമ്മ നേരേ ചെന്നത് അവരുടെ അരികിലേക്കായിരുന്നു. മകനും സിപിഐ നേതാവുമായ എബിയെ വിളിച്ച് എത്രയും വേഗം തന്റെ സ്ഥലത്തിൽ നിന്നും ആ കുടുംബത്തിന് സ്ഥലം നൽകണമെന്നു പറഞ്ഞു. അതിന്റെ പൂർത്തീകരണമാണ് ഇന്നലെ നടന്നത്. ഗ്രാമസഭയിലെത്തിയ ചിന്നമ്മ തന്റെ സ്ഥലത്തിൽ നിന്നും നാല് സെന്റ് സ്ഥലം ആണ് ദാനമായി നൽകിയത്. ഇതിന്റെ സമ്മതപത്രം ഇന്നലെ ഗ്രാമസഭയ്ക്ക് കൈമാറി. വാർഡംഗം അനീഷ് വാഴയിൽ, പഞ്ചായത്ത് അംഗം ഇ.കെ. സുബ്രഹ്മണ്യൻ, വിഇഒ സജി, സോജൻ തോണിയാങ്കൽ, തോമസ് ചെരുവിൽ തുടങ്ങിയവർ പ്രസംഗിച്ചു