എരുമേലിയിൽ ശബരി വിമാനത്താവളം നിർമാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് വീണ്ടെടുക്കുന്നതിന് സംസ്ഥാന സർക്കാർ നൽകിയ അന്യായത്തിൽ പാലാ സബ് കോടതിയിൽ ഇന്ന് പ്രാഥമിക വാദം തുടങ്ങും. ബിഷപ് റവ. കെ.പി. യോഹന്നാൻ നേതൃത്വം നൽകുന്ന ബിലീവേഴ്സ് ചർച്ചിനു കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള ചെറുവള്ളി എസ്റ്റേറ്റ് വീണ്ടെടുക്കാൻ സർക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടർ സമർപ്പിച്ച അന്യായത്തിലാണ് വാദം. സർക്കാരിനുവേണ്ടി പ്ലീഡർ സജി കൊടുവത്ത് കോടതിയിൽ ഹാജരാകും.
അന്യായത്തിന്റെ അടിസ്ഥാനത്തിൽ കോടതി അയച്ച നോട്ടീസിൽ എതിർകക്ഷിയായ അയന്ന ചാരിറ്റബിൽ ട്രസ്റ്റ് അവരുടെ വിശദീകരണം വെള്ളിയാഴ്ച കോടതിയിൽ അഭിഭാഷകൻ മുഖേന എഴുതി നൽകി. ഉടമസ്ഥത സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുൻപു നൽകിയ വിദശീകരണം തന്നെയാണ് അയന്ന ചാരിറ്റബിൾ സൊസൈറ്റി പാലാ സബ് കോടതിയിലും നൽകിയിരിക്കുന്നത്. ഇതെത്തുടർന്നാണ് 10ന് രണ്ടു കക്ഷികളോടും ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.ഹാരിസണ് മലയാളം പ്ലാന്റേഷനിൽനിന്നും ബിലീവേഴ്സ് ചർച്ച് കൈവശപ്പെടുത്തിയ എസ്റ്റേറ്റ് സംസ്ഥാന സർക്കാരിന് അവകാശപ്പെട്ടതാണെന്ന രേഖകളാണ് പ്ലീഡർ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. എരുമേലി, മണിമല പഞ്ചായത്തുകളുടെ പരിധിയിലാണ് 2263 ഏക്കർ വിസ്തൃതമായ ചെറുവള്ളി എസ്റ്റേറ്റ്. ഈ സ്ഥലം ഉൾപ്പെടുന്ന പ്രദേശത്തിന്റെ വ്യവഹാരപരിധി പാലാ സബ് കോടതിയിലായതിനാണ് കേസ് വിചാരണ പാലായിൽ നടക്കുന്നത്