സംസ്ഥാനത്ത് നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. സമരത്തിന്‍റെ അഞ്ചാം ദിവസമായ ഇന്ന് മുഖ്യമന്ത്രിയുമായി ബസുടമകൾ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് സമരം പിൻവലിക്കുന്നത്. ജനങ്ങളുടെ ബുദ്ധി മുട്ട് മാനിക്കുന്നു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ പിന്നീട് ചർച്ചയാവാമെന്ന് ഉറപ്പു കിട്ടിയെന്നും ബസുടമകൾ അറിയിച്ചു. സമരം പൊളിയുന്ന ഘട്ടമെത്തിയപ്പോഴാണ് പിൻവലിച്ചത്. സമരം തുടരുന്നതില്‍ ഒരുവിഭാഗം ബസുടമകള്‍ എതിര്‍പ്പ് പ്രകടിപ്പി ച്ചിരുന്നു.

നേരത്തെ, ബസുടമകൾ സമരം പ്രഖ്യാപിച്ചതിനേത്തുടർന്ന് യാത്രാനിരക്ക് സർക്കാർ വർധിപ്പിച്ചിരുന്നു. മിനിമം ചാർജ് എട്ടു രൂപയാക്കിയാണ് പുതുക്കി നിശ്ചയിച്ചത്. എന്നാൽ, ഇത് അപാര്യപ്തമാണെന്നും ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബസുടമകൾ വീണ്ടും സമരത്തിലേക്ക് നീങ്ങുകയായിരുന്നു.