കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആന്റിജൻ പരിശോധന ആരംഭിച്ചു. കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ഡോക്ടറെ കണ്ടതിനുശേഷം ആന്റിജൻ പരിശോധന നടത്താം. ആശുപത്രിയിലെ ജീവനക്കാർതന്നെയാണ് പരിശോധന നടത്തുന്നത്. രാവിലെ ഒന്‍പതു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് പരിശോധനാ സമയം.ആദ്യഘട്ടം മുതൽ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള മൊബൈല്‍ ടീമായിരുന്നു ആശുപത്രിയില്‍ കോവിഡ് പരിശോധനകള്‍ നടത്തിയിരുന്നത്.
എന്നാല്‍, കഴിഞ്ഞ നവംബർ മാസത്തോടെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ലഭിച്ച അറിയിപ്പിനെത്തുടര്‍ന്ന് മൊബൈല്‍ ടീം പരിശോധനകള്‍ നിര്‍ത്തുകയായിരുന്നു. പകരം ജനറല്‍ ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്താൻ ജീവനക്കാരില്ലാത്തതിനാൽ പരിശോധനകള്‍ പൂര്‍ണമായി നിലയ്ക്കുകയായിരുന്നു.
ഇതോടെ സാധാരണക്കാർ സ്വകാര്യ ലാബുകളിൽ 300 ഉം 500 ഉം രൂപ നൽകിയാണ് ആന്റിജൻ, ആർടിപിസിആർ പരിശോധനകൾ നടത്തിയിരുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ ആശുപത്രിയിൽ കോവിഡ് പരിശോധന പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതോടെയാണ് ജനറൽ ആശുപത്രിയിൽ ആന്റിജൻ പരിശോധന ആരംഭിച്ചത്.
കോവിഡ് പരിശോധകള്‍ സൗജന്യമായതിനാല്‍ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, പൊന്‍കുന്നം, മണിമല, വാഴൂര്‍, എലിക്കുളം മേഖലകളിലുള്ളവരും ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവരും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.
എന്നാൽ, കോവിഡ് കിടത്തി ചികിത്സയ്ക്കു സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് ആശ്രയം. നിലവിൽ ജനറല്‍ ആശുപത്രിയില്‍ ഒമിക്രോണ്‍ ഐസലേഷന്‍ വാര്‍ഡ് മാത്രമാണുള്ളത്. കോവിഡ് പോസിറ്റീവ് ആകുന്നവരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.
മേഖലയിലെ മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആന്റിജന്‍, ആര്‍ടിപിസിആർ പരിശോധന നിലവില്‍ ഇല്ല.