പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ വനമാണെന്ന് ഭൂപട ചിത്രം പുറത്തു വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം എഴുകുംമണ്ണ് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധമായി കർഷകർ നടത്തിയ ജനകീയ സമരത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത എരുമേലി പോലീസ് അറസ്റ്റ് വാറണ്ട് നോട്ടീസ് നൽകി തുടങ്ങി. ഇന്ന് രാവിലെ പത്തിന് എരുമേലി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശിച്ച് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെ ആറ് പേർക്ക് ഇന്നലെ നോട്ടീസ് നൽകി.
പോലിസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകാൻ അനുമതി ഇല്ലാത്ത വകുപ്പ് ചുമത്തിയാണ് കേസിൽ പോലീസ് എഫ്ഐആർ നൽകിയിരിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ വധ ഭീഷണി മുഴക്കിയെന്ന കുറ്റമാണ് സ്റ്റേഷൻ ജാമ്യത്തിന് തടസം. പഞ്ചായത്ത് അംഗങ്ങളായ മാത്യു ജോസഫ് (കുട്ടപ്പൻ), മറിയാമ്മ സണ്ണി (സുബി), സമരസമിതി അംഗങ്ങളും പൊതു പ്രവർത്തകരുമായ പി.ജെ. സെബാസ്റ്റ്യൻ, റോയിസ് ആലപ്പാട്ട്, മിനി കാക്കനാട്ട്, വർഗീസ് മേലെത്ത് എന്നിവർക്കാണ് അറസ്റ്റ് വാറണ്ട് നോട്ടീസ് ലഭിച്ചത്. ഇവർ ഉൾപ്പടെ 98 പേരെയാണ് കേസിൽ പോലീസ് പ്രതി ചേർത്തിരിക്കുന്നത്. പ്രതികളുടെ പേരുകൾ പോലീസ് പുറത്തു വിട്ടിട്ടില്ല. സമരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രതികളുടെ പേരുകൾ ഇതിന് ശേഷം തയാറാകുമെന്നും പോലീസ് പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് അറസ്റ്റ് വാറണ്ട് നോട്ടീസ് നൽകാനാണ് നീക്കം. പ്രദേശത്തെ വനമാക്കി മാറ്റി ഭൂപട ചിത്രം ഔദ്യോഗികമായി സർക്കാർ പ്രസിദ്ധീകരിച്ചതോടെയാണ് കർഷകർ പ്രതിഷേധം നടത്തിയത്. ഫോറസ്റ്റ് ഓഫീസിന്റെ ബോർഡ് പിഴുതുമാറ്റി കരി ഓയിൽ ഒഴിച്ച് മുദ്രാവാക്യങ്ങൾ മുഴക്കിയ ശേഷം കർഷകർ പിരിഞ്ഞുപോയി. ഇതല്ലാതെ അക്രമ സംഭവങ്ങൾ ഉണ്ടായില്ലെന്നിരിക്കെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് ദുരുദ്ദേശപരമാണെന്ന് ജനകീയ സമിതി ആരോപിച്ചു. കള്ളക്കേസ് എടുത്തത് പിൻവലിക്കാൻ തയാറാകണമെന്നും സ്വന്തം ഭൂമിയും നാടും വനമായി ചിത്രീകരിക്കപ്പെടുമ്പോൾ വൈകാരികമായ പ്രതിഷേധം ഉയരുക സ്വാഭാവികമാണെന്നും എന്നാൽ തികച്ചും സമാധാനപരമായാണ് കർഷകർ പ്രതിഷേധം പ്രകടിപ്പിച്ചതെന്നും ജനകീയ സമിതി പറഞ്ഞു.
കേസിനെ നിയമപരമായി നേരിടാനാണ് ജനകീയ സമിതി ഒരുങ്ങുന്നത്. പോലീസ് കള്ളക്കേസ് എടുത്തെന്ന് കോടതിയെ ബോധ്യപ്പെടുത്തുമെന്ന് പഞ്ചായത്ത് അംഗം മാത്യു ജോസഫ് പറഞ്ഞു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ നൽകിയ പരാതിയിൽ സത്യസന്ധമായി അന്വേഷണം നടത്താതെ കേസെടുക്കുകയായിരുന്നെന്ന ആരോപണം ശക്തമാണ്.
പമ്പാവാലിയിലെ രണ്ട് വാർഡുകൾ ബഫർ സോൺ നിർണയത്തിൽ വനമായി മാറിയത് സർക്കാർ നിർദേശപ്രകാരമുള്ള നടപടികളിലൂടെ നീക്കാൻ വാർഡ് തല കമ്മിറ്റി രൂപീകരിക്കുമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രഖ്യാപനം ഇന്നലെയും യാഥാർഥ്യമായില്ല. വനം, റവന്യൂ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അംഗങ്ങളും പഞ്ചായത്ത് അംഗം കൺവീനറുമായി കമ്മിറ്റി രൂപീകരിച്ച് ഫീൽഡ് സർവേ നടത്തി ജിയോ ടാഗിംഗ് ചെയ്ത് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി അറിയിച്ചത്. എന്നാൽ രണ്ട് ദിവസം പിന്നിടുമ്പോഴും ഒരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അതേസമയം വനം വകുപ്പിൽ നിന്നുള്ള നിസഹകരണമാണ് കമ്മിറ്റി രൂപീകരിക്കാൻ വൈകുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. എയ്ഞ്ചൽവാലി, പമ്പാവാലി, മൂക്കൻപെട്ടി, കണമല വാർഡുകളിലാണ് കമ്മിറ്റി രൂപീകരണം നടത്താൻ തീരുമാനമായിരുന്നത്. കണമല: രണ്ട് വാർഡുകൾ വനമായി ഭൂപട ചിത്രം വന്നതിന് പിന്നാലെ കർഷകർ ഫോറസ്റ്റ് ഓഫീസിന്റെ മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ച് സംബന്ധിച്ച് എരുമേലി പോലീസ് കേസെടുത്ത് എഫ്ഐആർ നൽകിയത് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പടെ ചുമത്തി. പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്നതിനുള്ള 1984 ലെ നിയമ പ്രകാരം 3(2)(ഇ) വകുപ്പും ഐപിസി 1860 നിയമപ്രകാരം 143, 144, 147, 148, 506, 447,149 എന്നീ വകുപ്പുകളുമാണ് എഫ്ഐആറിൽ ചേർത്തിരിക്കുന്നത്.