കാഞ്ഞിരപ്പള്ളി: കനത്ത മഴയിലും കാറ്റിലും കാഞ്ഞിരപ്പള്ളിയിൽ വ്യാപക നാശനഷ്ടം. ഇന്നലെ വൈകുന്നേരം നാലോടെയുണ്ടായ ശക്തമായ കാറ്റും മഴയുമാണ് ടൗണിലും പരിസര പ്രദേശത്തും നാശമുണ്ടാക്കിയത്.
ദേശീയ പാതയിൽ സിവിൽ സ്റ്റേഷനു സമീപത്ത് പഴയ പോലീസ് സ്റ്റേഷനു മുന്നിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് കിടന്ന വാനിന് മുകളിലേക്ക് മരം വീണു വാൻ തകർന്നു. കട്ടപ്പന കടൂപ്പറമ്പിൽ കെ.ജെ. ജോസഫിന്റെ (സാബു) വാനിന് മുകളിലേക്കാണ് മരം വീണത്. വാനിലുണ്ടായിരുന്ന സാബു പരിക്കേൽക്കാതെ രക്ഷപെട്ടു.
ദേശീയപാതയിൽ ചേപ്പുംപാറയ്ക്കു സമീപവും മരം വീണ് ഗതാഗത തടസമുണ്ടായി. ഫയർ ഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പേട്ടക്കവലയിൽ കാഞ്ഞിരപ്പള്ളി സാംസ്കാരിക സമിതി നടത്തുന്ന സാംസ്കാരികോത്സവത്തിന്റ ഭാഗമായി സ്ഥാപിച്ചിരുന്ന കവാടം കാറ്റിൽ നിലം പതിച്ചു. കവാടം വീണ് സമീപത്തു പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് കേടുപാടുകൾ ഉണ്ടായി. സാംസ്കാരികോത്സവം നടക്കുന്ന മൈതാനിയിൽ നിർമിച്ചു കൊണ്ടിരുന്ന പന്തലിന്റെ ഒരു ഭാഗം കാറ്റിൽ തകർന്നു.
ടൗണിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ഒട്ടേറെ ബോർഡുകളും ബാനറുകളും കാറ്റിൽ നശിച്ചു. സമീപ പറമ്പുകളിൽ നിന്ന് ഒഴുകിയെത്തിയ വെള്ളം പേട്ടക്കവലയിൽ ദേശീയ പാതയിലും നടപ്പാതയിലും നിരന്നൊഴുകിയത് കാൽനട യാത്രികരെ ദുരിതത്തിലാക്കി.
പാതയോരത്തെ ചില കടകൾക്കുള്ളിലേക്കും വെള്ളം കയറി. പാറക്കടവ് ഈറ്റവേലിൽ ഹാഷിമിന്റെ വീടിന് മുകളിലേക്ക് മരം വീണ് ഭാഗികമായി തകർന്നു. സമീപ പുരയിടത്തിൽ നിന്ന മരം കടപുഴകി വീടിനു മുകളിലേക്ക് വീഴുകയായിരുന്നു.കാഞ്ഞിരപ്പള്ളിയിൽനിന്നെത്തിയ ഫയർഫോഴ്സ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.