ചിറക്കടവ് സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിലെ ഫലം ഹൈക്കോടതി നിർദേശത്തെത്തുടർന്ന് പ്രഖ്യാപിച്ചു. ഭരണം യുഡിഎഫ് നിലനിർത്തി. 11 അംഗ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും വിജയിച്ചാണ് ഭരണം നിലനിർത്തിയത്. 1700ലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എല്ലാ സ്ഥാനാർഥികളും വിജയിച്ചത്. പ്രസിഡന്റായി അഭിലാഷ് ചന്ദ്രനെ തെരഞ്ഞെടുത്തു. എം.ജി. ഗോപാലകൃഷ്ണൻ നായർ, ജോർജുകുട്ടി പൂതക്കുഴി, വി.കെ. ബാബുരാജ്, ലാജി തോമസ്, റോബിൻ വർഗീസ്, പ്രീത ശൈലേന്ദ്രകുമാർ, മോളി ജേക്കബ്, സ്മിതാ ലാൽ, എം.എൻ. സുരേഷ് ബാബു, എബിൻ പയസ് എന്നിവരാണ് മറ്റു വിജയികൾ.
ബാങ്കിന്റെ പ്രവർത്തനപരിധിക്ക് പുറത്തുള്ള അംഗങ്ങൾക്ക് വോട്ടുകൾ ഉണ്ടെന്ന പരാതിയെത്തുടർന്ന് അത്തരം വോട്ടുകൾ പ്രത്യേക പെട്ടിയിൽ സൂക്ഷിക്കണമെന്നും ആർബിട്രേഷൻ ആൻഡ് രജിസ്ട്രേഷൻ കോടതിയിൽ നിന്നുവരുന്ന തീർപ്പനുസരിച്ച് ഫലപ്രഖ്യാപനം നടത്തുന്നതിനും ഹൈക്കോടതി നിർദേശമുണ്ടായിരുന്നു. എന്നാൽ പ്രവർത്തനപരിധിക്ക് പുറത്തുള്ള 290 അംഗങ്ങൾ മാത്രമാണ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ആ വോട്ടുകൾ എണ്ണിയാലും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് കാണിച്ച് അഭിലാഷ് ചന്ദ്രൻ ഹൈക്കോടതിയിൽ ഈ കേസിൽതന്നെ കക്ഷി ചേർന്ന് നൽകിയ പ്രത്യേക സത്യവാങ്മൂലം ഹർജിയിലുണ്ടായ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.