ആധാറിന്‍റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീം കോടതി. ആധാറുമായി കേന്ദ്ര സർക്കാരിന് മുന്നോട്ടു പോകാമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. ആധാറിന്‍റെ ഭരണഘടനാ സാധുതയെയും 2016ലെ ആധാർ നിയമത്തെയും ചോദ്യംചെയ്ത് സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വിധി.
ആധാറിൽ കൃത്രിമത്വം അസാധ്യമാണ്. അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ആധാറില്ലാത്തവരുടെ അവകാശങ്ങൾ നിഷേധിക്കരുതെ ന്നും സുപ്രീം കോടതി നിർദേശിച്ചു. അതേസമയം, ആധാർ നിയമത്തിലെ സെക്ഷന്‍ 33(2), 47, 57 എന്നിവ റദ്ദാക്കുകയും ചെയ്തു.ദേശീയ സുരക്ഷയുടെ പേരിൽ ബയോ മെട്രിക് വിവരങ്ങൾ സ്വകാര്യ കന്പനികൾക്ക് കൈമാരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ട്, മൊബൈൽ കണക്ഷൻ എന്നിവയ്ക്ക് ആധാർ നിർബന്ധമല്ലെന്നും സുപ്രീം കോടതി അറിയിച്ചു.അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്നു ജഡ്ജിമാർ ആധാർ വിഷയത്തിൽ ഒരേ നിലപാട് എടുത്തു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റീസ് എ.കെ. സിക്രി എന്നിവർ അനുകൂല നിലപാട് എടുത്തപ്പോൾ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ് അശോക് ഭൂഷൺ എന്നിവർ വിയോജിപ്പ് രേഖപ്പെടുത്തി.
വിധിയിലെ പ്രധാന പരാമർശങ്ങൾ
ബാങ്ക് അക്കൗണ്ട്, മൊബൈൽ കണക്ഷൻ എന്നിവയ്ക്ക് ആധാർ നിർബന്ധമല്ല,സ്കൂൾ പ്രവേശനത്തിന് ആധാർ നിർബന്ധമാക്കരുത്. ആധാർ ഇല്ലാത്തതിന്‍റെ പേരിൽ വിദ്യാ ർഥികൾക്കുള്ള ഒരു പദ്ധതികളും മുടക്കരുത്,ആധാർ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തികൾക്ക് പരാതി ഉന്നയിക്കാം,സിബിഎസ്ഇ, നീറ്റ്,യുജിസ് നെറ്റ് പരീക്ഷകൾക്ക് നിർബന്ധമല്ല.
പാൻ കാർഡ്, ആദായ നികുതി റിട്ടേൺ എന്നിവയ്ക്ക് ആധാർ കാർഡ് നിർബന്ധം, മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറിൽ ചേർക്കേണ്ടതില്ല, വിവരങ്ങൾ കോടതിയുടെ അനുമതി കൂടാതെ അന്വേഷണ ഏജൻസികൾക്ക് കൈമാറരുത്.