സീറോ മലബാർ സഭയ്ക്കു പുതിയ മൂന്നു മെത്രാന്മാർകൂടി. റവ. ഡോ. ടോണി നീലങ്കാവിൽ തൃശൂർ അതിരൂപതയുടെയും റവ. ഡോ. ജോസഫ് പാംപ്ലാനി തലശേരി അതിരൂപതയുടെയും സഹായമെത്രാന്മാരാകും. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ കൂരിയ മെത്രാനായി റവ.ഡോ. സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും നിയമിതനായി. മെത്രാഭിഷേക തീയതികൾ പ്രഖ്യാപിച്ചിട്ടില്ല.
പുതിയ മെത്രാന്മാരുടെ നിയമനത്തോടെ സീറോ മലബാർ സഭയിൽ മെത്രാന്മാരുടെ എണ്ണം 61 ആയി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്നലെ സമാപിച്ച സീറോ മലബാർ സഭാ സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്. ഇന്നലെ ഉച്ചകഴിഞ്ഞു 3.30നു കാക്കനാട്ട് സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയിൽ നടന്ന ചടങ്ങിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. റോമൻ സമയം ഉച്ചയ്ക്കു 12നു വത്തിക്കാനിലും നിയമനവാർത്ത പ്രസിദ്ധപ്പെടുത്തി.
മെത്രാന്മാരെ നിയമിച്ചുകൊണ്ടുള്ള മേജർ ആർച്ച്ബിഷപ്പിന്റെ കല്പന കൂരിയ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ വായിച്ചു. മേജർ ആർച്ച്ബിഷപ് പുതിയ മെത്രാന്മാരെ സ്ഥാനചിഹ്നങ്ങളായ കുരിശുമാലയും മോതിരവും അണിയിച്ചു. റവ. ഡോ. ടോണി നീലങ്കാവിലിനെ തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും, റവ. ഡോ. ജോസഫ് പാംപ്ലാനിയെ തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടും, റവ. ഡോ. സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനെ കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കലും സ്ഥാനചിഹ്നമായ അരപ്പട്ട അണിയിച്ചു. ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ആശംസകൾ നേർന്നു സംസാരിച്ചു. സീറോ മലബാർ സഭാ സിനഡിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും ചടങ്ങിൽ പങ്കെടുത്തു.
തൃശൂർ ലൂർദ് കത്തീഡ്രൽ ഇടവകാംഗമായ റവ. ഡോ. ടോണി നീലങ്കാവിൽ അറിയപ്പെടുന്ന വാഗ്മിയും എഴുത്തുകാരനും ദൈവശാസ്ത്രജ്ഞനുമാണ്. 1993ൽ പൗരോഹിത്യം സ്വീകരിച്ചു. ലുവൈൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽനിന്നു ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം തൃശൂർ മേരിമാതാ സെമിനാരിയിൽ ആനിമേറ്ററായും ആത്മീയപിതാവായും അധ്യാപകനായും ഡീൻ ഓഫ് സ്റ്റഡീസ് ആയും സേവനം ചെയ്തു. 2017 മാർച്ച് മുതൽ ഇതേ സെമിനാരിയിൽ റെക്ടറാണ്.
തലശേരി അതിരൂപതയിലെ ഇരിട്ടി ചരൾ ഇടവകാംഗമായ
റവ. ഡോ. ജോസഫ് പാംപ്ലാനി അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവും ഗ്രന്ഥകാരനുമാണ്. 1997 ഡിസംബർ 30നു പൗരോഹിത്യം സ്വീകരിച്ചു. ലുവൈൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽനിന്നു ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടി. ജർമൻ, ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകളിലും പ്രാവീണ്യമുണ്ട്. തലശേരി ബൈബിൾ അപ്പോസ്ത ലേറ്റ് ഡയറക്ടറും ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും ആലുവ, വടവാതൂർ, കുന്നോത്ത്, ബംഗളൂരു സെന്റ് പീറ്റേഴ്സ് സെമിനാരികളിൽ വിസിറ്റിംഗ് പ്രഫസറുമാണ്.
കാഞ്ഞിരപ്പള്ളി രൂപതയിലെ നിർമലഗിരി ഇടവകാംഗമാണു നിയുക്ത കൂരിയ മെത്രാൻ റവ. ഡോ. സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ വൈസ് ചാൻസലറായി സേവനം ചെയ്തു വരവേയാണ് പുതിയ നിയമനം. 1992 ഡിസംബർ 30നു പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഹോളിക്രോസ് യൂണിവേഴ്സിറ്റിയിൽനിന്നു സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടി. കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി ഡയറക്ടർ, ജൂഡീഷൽ വികാരി, വിവിധ പള്ളികളിൽ വികാരി, കപ്പാട് ബനഡിക്ടൈൻ ആശ്രമത്തിലും കുന്നോത്ത് ഗുഡ് ഷെഫേർഡ് സെമിനാരിയിലും പൊടിമറ്റം നിർമല തിയളോജിക്കൽ കോളജിലും അധ്യാപകൻ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കോടതിയിലും ശുശ്രൂഷ ചെയ്തു. ഇറ്റാലിയൻ, ജർമൻ ഭാഷകളിലും പ്രാവീണ്യമുണ്ട്.
സീറോ മലബാർ സഭയിലെ രണ്ടാമത്തെ കൂരിയ മെത്രാനാണു റവ. ഡോ. വാണിയപ്പുരയ്ക്കൽ. മെൽബണ് രൂപത മെത്രാൻ മാർ ബോസ്കോ പുത്തൂർ ആയിരുന്നു 2014 വരെ കൂരിയ മെത്രാൻ.
പൗരസ്ത്യ കാനൻ നിയമമനുസരിച്ച് പാത്രിയാർക്കൽ അല്ലെങ്കിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ കാര്യാലയത്തിന്റെ ഒരു പ്രധാന ഘടകമാണു കൂരിയ മെത്രാൻ. മേജർ ആർച്ച്ബിഷപ്പിനെ അനുദിന ഭരണകാര്യങ്ങളിൽ സഹായിക്കുകയാണു പ്രധാന ധർമം.