പഴയിടം ദന്പതീ വധക്കേസിലെ പ്രതി പഴയിടം ചെറുവള്ളി ചൂരപ്പാടിയിൽ അരുണ്‍ ശശി (33)യെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ടിൽ ഹാജരാക്കി. രണ്ടു വർഷം മുൻപ് ഈ കേസിൽ കോട്ടയം കോടതിയിൽ വിചാരണയുടെ ഭാഗമായി കുറ്റപത്രം വായിച്ച ദിവസം അരുണ്‍ ശശി മുങ്ങിയിരുന്നു.
ഭുവനേശ്വർ, ചെന്നൈ എന്നിവിടങ്ങളിൽ സന്ദർശിച്ചു മോഷണം നടത്തിവന്ന പ്രതിയെ നാലു മാസം മുൻപ് തമിഴ്നാട് പോലീസാണ് ചെന്നൈയിൽനിന്ന് അറസ്റ്റു ചെയ്തത്. അവിടെ മൂന്നു മോഷണക്കേസുകളുമായി ബന്ധപ്പെട്ടു ഗുണ്ടാ ആക്ട് ചുമത്തിയാണു ചെന്നൈ പുഴൽ സെൻട്രൽ ജയിലിൽ അരുണ്‍ ശശിയെ പാർപ്പിച്ചിരുന്നത്. പഴയിടം ഇരട്ടക്കൊലക്കേസ് വിചാരണ തുടരാൻ കോട്ടയം കോടതിയിൽ ഹാജരാക്കാൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെന്നൈ കോടതി അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ കോട്ടയം ജില്ലാ കോടതി പ്രത്യേക വാറണ്ട് നല്കിയാണ് പ്രതിയെ മണിമല പോലീസ് കൊണ്ടുവന്നത്.
പഴയിടം കൊലക്കേസ് വിചാരണ നടപടികൾ അടുത്ത മാസം 16നു തുടങ്ങാൻ കോടതി നിർദേശിച്ച സാഹചര്യത്തിൽ പ്രതിയെ ജില്ലാ ജയിലിലേക്ക് ജഡ്ജി കെ. സനൽകുമാർ റിമാൻഡ് ചെയ്തു. കെ. ജിതേഷാണ് പ്രോസിക്യൂട്ടർ. പിതൃസഹോദരി പഴയിടം തീന്പനാൽ തങ്കമ്മ (68), ഭർത്താവ് ഭാസ്കരൻ നായർ (71) എന്നിവരെ ഇവരുടെ വീട്ടിലെത്തി 2013 ഓഗസ്റ്റ് 28ന് രാത്രി അരുണ്‍ ശശി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. മണിമല പോലീസാണു കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
ചെന്നൈ മോഷണക്കേസുകളിൽ ഒരെണ്ണത്തിൽ വിചാരണ പൂർത്തിയായി നാലു മാസത്തെ തടവ് അരുണ്‍ ശശിക്ക് അടുത്തയിടെ വിധിച്ചിരുന്നു.
വിചാരണ കാലം ശിക്ഷയായി പരിഗണിക്കാനും കോടതി നിർദേശിച്ചു. രണ്ടു കേസുകളിൽ വൈകാതെ വിചാരണ തുടങ്ങും.പഴയിടം കൊലക്കേസിനു മാസങ്ങൾ മുൻപ് പ്രതി അയൽവീടുകളിൽ നടത്തിയ മോഷണങ്ങളുമായി ബന്ധപ്പെട്ട് ആറു കേസുകൾ കാഞ്ഞിരപ്പള്ളി കോടതിയിൽ നിലവിലുണ്ട്.
ഈ വിചാരണയ്ക്ക് കാഞ്ഞിരപ്പള്ളി കോടതിയിലും പ്രതിയെ ഹാജരാക്കേണ്ടതുണ്ട്.