മഴയത്തു പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നു ഷോക്കേറ്റ് ദന്പതികൾ മരിച്ചു.മരി ച്ച ദമ്പതികള്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഇരുപത് വര്‍ഷം മുമ്പ് ചീനിക്കുഴിയിലേ ക്ക് കുടിയേറിയതാണ് .തൊടുപുഴ ചീനിക്കുഴി കല്ലറയ്ക്കൽ ബാബു (60), ഭാര്യ ലൂസി (56) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 6.30നാണ് അപകടം. വീട്ടിലേക്കു വെള്ളമെത്തിക്കുന്ന ഹോസ് അടയ്ക്കാനായി പുരയിടത്തിലേക്കു പോയ ബാബുവിനാണ് ആദ്യം ഷോക്കേറ്റത്. വൈദ്യുതാഘാതമേറ്റു കിടന്ന ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണു ലൂസിക്കു ഷോക്കേറ്റത്.
സംഭവമറിഞ്ഞെത്തിയ അയൽവാസികൾ കെ.എസ്ഇ.ബി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു വൈദ്യുതബന്ധം വിച്ഛേദിച്ച ശേഷം ഇരുവരെയും കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ പള്ളിയിൽ പോകുന്നതിനു മുന്‍പായി, നിറഞ്ഞ വാട്ടർ ടാങ്കിലേക്കുള്ള ഹോസ് അടയ്ക്കാൻ പോകു ന്പോൾ വീടിന് 20 മീറ്ററോളം മാറി പൊട്ടിക്കിടന്ന വൈദ്യുതലൈനിൽനിന്നു ബാബുവിനു ഷോക്കേൽക്കുകയായിരുന്നു.
ബാബുവിന്റെ നിലവിളി കേട്ട് അടുക്കളയിൽനിന്നു ഭാര്യ ലൂസി ഓടിയെത്തി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവർക്കും വൈദ്യുതാഘാതമേറ്റു. ഇരുവരെയും കാണാതെ വന്നതിനെത്തുടർന്ന് ബാബുവിന്റെ പിതാവ് ജോസഫ് അയൽവീട്ടിൽ വിവരമറിയിച്ചു. സമീപത്തു താമസിക്കുന്നവർ എത്തിയപ്പോഴാണു പുരയിടത്തിൽ ഇരുവരെയും ഷോക്കേറ്റ നിലയിൽ കാണുന്നത്. സമീപവാസിയുടെ പുരയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുതലൈൻ മഴയിൽ ബാബുവിന്റെ പുരയിടത്തിലേക്കു പൊട്ടിവീണതാണ് അപകടത്തിനിടയാക്കിയത്.
ബാബുവിന്റെ കാലിലും ലൂസിയുടെ കൈയിലും വൈദ്യുത കന്പി ചുറ്റി പൊള്ളലേറ്റ നിലയിലായിരുന്നു. ചീനിക്കുഴി സെന്റ് മേരീസ് പള്ളിയുടെ മുൻ കൈക്കാരനാണ് ബാബു. ഇപ്പോൾ വിൻസന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റും പാരീഷ് കൗണ്‍സിൽ അംഗവുമാണ്.
മുതലക്കോടത്തെ ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹങ്ങൾ ഇന്നുച്ചകഴിഞ്ഞു വീട്ടിലെത്തിക്കും. സംസ്കാരം നാളെ 2.30ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. കോതമംഗലം രൂപതയിലെ വൈദികനും ചങ്ങനാശേരി എസ്ബി കോളജ് എംഎ വിദ്യാർഥിയുമായ ഫാ. ടോജിൻ കല്ലറയ്ക്കൽ, ബംഗളൂരുവിൽ നഴ്സായി ജോലി ചെയ്യുന്ന ടോണൽ എന്നിവരാണു മക്കൾ. മരുമകൾ: അനു(നഴ്സ് ബംഗളൂരു). മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു കെഎസ്ഇബി അഞ്ചു ലക്ഷം രൂപ വീതം നല്കുമെന്നു തൊടുപുഴ തഹസീൽദാർ ഷൈജു ജേക്കബ് അറിയിച്ചു.
ചീനിക്കുഴി എന്ന മലയോര ഗ്രാമത്തിൽ കോരിച്ചൊരിഞ്ഞ മഴയ്ക്കൊപ്പം ഇന്നലെ പുലർച്ചെ ജനങ്ങളെ തേടിയെത്തിയത് ദുരന്ത വാർത്ത. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്ന കല്ലറയ്ക്കൽ ബാബുവിന്റെയും ഭാര്യ ലൂസിയുടെയും മരണം സംബന്ധിച്ച ദാരുണ വാർത്ത പ്രദേശവാസികൾ ഞെട്ടലോടെയാണ് ശ്രവിച്ചത്.
പതിവുപോലെ പള്ളിയിൽ എത്തുന്ന ബാബുവിനെയും ലൂസിയെയും വിശുദ്ധ കുർബാന സമയമായിട്ടും പള്ളിയിൽ കണ്ടില്ല. മഴമൂലം വൈകുന്നതാണെന്നായിരുന്നു പതിവു സഹയാത്രികർ കരുതിയത്. രോഗമാണെങ്കിൽപോലും വിശുദ്ധ കുർബാന മുടക്കുന്നവരായിരുന്നില്ല ഈ ദന്പതികൾ. എന്നാൽ വിശുദ്ധ കുർബാനയ്ക്കിടെ ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ വികാരി ഫാ. ജേക്കബ് വാട്ടപ്പള്ളിയിൽനിന്നും കേട്ട വാക്കുകൾ ഇടവകക്കാർക്ക് വിശ്വസിക്കാനായില്ല.
ബാബുവിന്റെ വീടിനു സമീപത്തു താമസിക്കുന്ന ജയനും പൂനാട്ട് മോളിയുമാണ് ദുരന്തവിവരമറിഞ്ഞ് സംഭവസ്ഥലത്ത് ആദ്യമെത്തിയത്. ഇവർ അറിയിച്ചതനുസരിച്ചാണ് മറ്റുള്ളവർ ഇവിടേക്ക് ഓടിയെത്തിയത്. പിന്നീട് നാട്ടുകാർ വികാരിയച്ചനെ വിവരമറിയിക്കുകയായിരുന്നു.
ബാബുവും ഭാര്യ ലൂസിയും നിത്യതയിലേക്ക് യാത്രയായ വിവരം കേട്ടതോടെ പള്ളിയിലെത്തിയവരും നാട്ടുകാരും കല്ലറയ്ക്കൽ വീട്ടിലേക്കും തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കും ഒഴുകിയെത്തി. ആശുപത്രിക്കു മുന്നിൽ തടിച്ചുകൂടിയ ബന്ധുക്കളും നാട്ടുകാരും ദു:ഖം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു. കോതമംഗലം രൂപതയിലെ വൈദികനായ ഫാ. ടോജിൻ കല്ലറയ്ക്കൽ ബാബു- ലൂസി ദന്പതികളുടെ മകനാണ്. ഫാ. ടോജിന്റെ മാതാപിതാക്കൾക്കുണ്ടായ ദുരന്തമറിഞ്ഞ് ഒട്ടേറെ വൈദികരും കന്യാസ്ത്രീകളും ആശുപത്രിയിലെത്തിയിരുന്നു. പി.ജെ. ജോസഫ് എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും ആശുപത്രിയിലെത്തി.
മരണത്തിനും വേർപിരിക്കാനാവാതെ…
തൊടുപുഴ: ദുരന്തം വൈദ്യുതിയുടെ രൂപത്തിൽ കല്ലറയ്ക്കൽ കുടുംബത്തിനുമേൽ നിപതിച്ചപ്പോൾ നാട്ടുകാർക്ക് നഷ്ടമായത് സ്നേഹ സൗഹൃദത്തിന്റെ ഉടമകളായ ദന്പതികളെ. ജീവിതത്തിൽ എപ്പോഴും ഒരുമിച്ചുനടന്ന ഇവരെ മരണത്തിലും വേർപിരിക്കാനായില്ല.
ബാബുവും ലൂസിയും അയൽക്കാർക്കും നാട്ടുകാർക്കും എന്താവശ്യമുണ്ടെങ്കിലും ഓടിയെത്തുന്നവരായിരുന്നു. വർഷങ്ങൾക്കുമുൻപ് പൊൻകുന്നത്തുനിന്നാണ് പിതാവ് ജോസഫും കുടുംബാംഗങ്ങളും ചീനിക്കുഴിയിൽ താമസത്തിനെത്തുന്നത്. ഇവിടെ വാങ്ങിയ രണ്ടരയേക്കർ ഭൂമിയിൽ റബർ കൃഷിയും മറ്റും നടത്തിയാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇതോടൊപ്പം ആടുവളർത്തലും കോഴിവളർത്തലും ഉണ്ടായിരുന്നു.
ബാബുവും ഭാര്യ ലൂസിയുമാണ് കൃഷിപ്പണികളെല്ലാം ചെയ്തിരുന്നത്. പള്ളിയിലെയും ഇടവകയിലെയും എല്ലാകാര്യങ്ങൾക്കും മുൻനിരയിലുണ്ടായിരുന്നു ബാബു. മുൻപ് പള്ളിയിലെ കൈക്കാരനുമായിരുന്നു. ഇപ്പോൾ വിൻസന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റും പാരീഷ് കൗണ്‍സിൽ അംഗവുമാണ്.
വിധിയുടെ ക്രൂരതയ്ക്കുമുന്നിൽ പകച്ച് ജോസഫ് ചേട്ടൻ
ഇന്നലെ രാവിലെ വരെ ഒപ്പമുണ്ടായിരുന്ന മകനും മരുമകളും യാത്രയായ വിവരം കല്ലറയ്ക്കൽ ജോസഫ് ചേട്ടൻ അറിഞ്ഞത് ഇന്നലെ ഉച്ചകഴിഞ്ഞ്. ജീവിത സായാഹ്നത്തിൽ താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്നവരാണ് നിനച്ചിരിക്കാതെ വിധിയുടെ ക്രൂരതക്കിരയായത്.
രാവിലെ പുരയിടത്തിലേക്കുപോയ മകനെയും പിന്നാലെ അന്വേഷിച്ചുപോയ മരുമകളെയും കുറെസമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ 85 വയസുകാരനായ ജോസഫ് ചേട്ടനാണ് അടുത്ത വീട്ടിൽ വിവരമറിയിച്ചത്. പിന്നീട് ബാബുവിനെയും ലൂസിയെയും നാട്ടുകാർ ആശുപത്രിയിലേക്കു കൊണ്ടുപോയപ്പോഴും ജോസഫിനെ വിവരം അറിയിച്ചില്ല.
ഇതിനിടെ നാട്ടുകാരിൽ ചിലരും പരിചിതമല്ലാത്ത മുഖങ്ങളും വീട്ടിൽ എത്തിയതോടെ എന്തോ അനർഥം സംഭവിച്ചതിന്റെ സൂചനകൾ ഇദ്ദേഹത്തിനു ലഭിച്ചു. ഉച്ചക്കുശേഷം വീട്ടിലെത്തിയ വൈദികരാണ് ദുരന്തവിവരം ഇദ്ദേഹത്തോട് പറഞ്ഞത്. ബാബു-ലൂസി ദന്പതികളുടെ മക്കളായ ഫാ. ടോജിനും ടോണലും വീട്ടിലെത്തിയതോടെ അതുവരെ അടക്കി നിർത്തിയിരുന്ന ദുഖം അണപൊട്ടിയൊഴുകി. വീട്ടിലെത്തിയ പ്രിയപ്പെട്ടവർക്കും ബന്ധുക്കൾക്കും താങ്ങാനാവുന്നതായിരുന്നില്ല ഈ വേർപാട്.