എഎസ്ഐയുടെ തൊപ്പിവച്ച ചിത്രം ഡിവൈഎഫ്ഐ നേതാവ് സമൂഹ മാധ്യമങ്ങളിലുടെ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു പോലീസുകാർക്കു സസ്പെൻഷൻ. കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ ഗ്രേഡ് എസ്ഐയായ അനിൽ, വിനോദ്, ജയൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കുമരകത്ത് വള്ളംകളിയുടെ പരിശീലന തുഴച്ചിൽ നടക്കുന്ന സ്ഥലത്ത് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ കുമരകം തൈപറന്പിൽ മിഥുൻ (അന്പിളി -23) ആണ് കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ വച്ച് എഎസ്ഐയുടെ തൊപ്പി വച്ച് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചത്. അറസ്റ്റിലായ അന്പിളിയെ തിങ്കളാഴ്ച രാവിലെയാണ് ഈസ്റ്റ് സിഐ സാജു വർഗീസ് അറസ്റ്റു ചെയ്ത് സ്റ്റേഷനിലേക്കു കൊണ്ടുവന്നത്. വൈകുന്നേരം ജാമ്യം നല്കി ഇയാളെ വിട്ടയച്ചു. അതിനു ശേഷം ചിത്രം പ്രചരിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ കോട്ടയം ഡിവൈഎസ്പിക്ക് ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രൻ നിർദേശം നല്കിയിരുന്നു. ഈസ്റ്റ് സ്റ്റേഷനിലെ ഒരു എഎസ്ഐയുടെ തൊപ്പിയാണ് പ്രതി തലയിൽ വച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തുടർന്നാണ് ജില്ലാ പോലീസ് മേധാവി നടപടിയിലേക്കു കടന്നത്.