തേക്കടി വനത്തിൽ സ്ഥിതിചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗർണമി മഹോത്സവത്തിന് ആയിരങ്ങളെത്തി. വനമധ്യത്തിലെ പുരാതനക്ഷേത്രമായ മംഗളാദേവിയിൽ കേരള – തമിഴ് രീതിയിലുള്ള ആചാരങ്ങളിൽ പൂജകൾ നടന്നു. ഇടുക്കി- തേനി ജില്ലാഭരണകൂടങ്ങൾ സംയുക്തമായാണ് ഉത്സവത്തിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കിയത്.
ഇന്നലെ അതിരാവിലെ മുതൽ ഭക്തർ കാൽനടയായും ട്രിപ്പ് ജീപ്പുകളിലും സ്വകാര്യ വാഹനങ്ങളിലുമായി എത്തി. തമിഴ്നാട്ടിൽ നിന്നും കുമളിയിൽ നിന്നും കാൽനടയായും ഭക്തർ ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ടായിരുന്നു. ഭക്തരുടെ സൗകര്യത്തിനായി കുമളിയിൽ നിന്നുള്ള മാർഗമധ്യേ വിവിധയിടങ്ങളിൽ കുടിവെള്ള സൗകര്യവും അധികൃതർ ഒരുക്കിയിരുന്നു.
ചില ഭക്തരുടെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് കാരിബാഗുകളും കുടിവെള്ള, പാനീയ പ്ലാസ്റ്റിക് കുപ്പികളും വിവിധയിടങ്ങളിൽ വച്ച് ഭക്തസംഘടനാ പ്രതിനിധികളും വനംവകുപ്പ് അധികൃതരും വാങ്ങി പകരം പരിസ്ഥിതി സൗഹാർദ്ദ സാമഗ്രികളും പേപ്പർ ബാഗുകളും നൽകി.
ഗ്രീൻപ്രോട്ടോക്കോൾ പാലിക്കുന്നതിനുള്ള നിഷ്കർഷയോടെ വിവിധയിടങ്ങളിൽ പരിശോധനയും ഏർപ്പെടുത്തിയിരുന്നു. വൈദ്യസഹായം നൽകാൻ മെഡിക്കൽ സംഘം താൽക്കാലിക ഡിസ്പെൻസറികൾ, വിവിധ വകുപ്പുകളുടെ ആംബുലൻസ് സൗകര്യം, പോലീസ് വനം വകുപ്പുകളുടെ നേതൃത്വത്തിൽ സുരക്ഷാസൗകര്യങ്ങൾ എന്നിവ ഒരുക്കിയിരുന്നു.
ഫയർ ആൻഡ്് റെസ്ക്യൂ, ജലഅഥോറിറ്റി, റവന്യൂ വകുപ്പ്, ശുചിത്വമിഷൻ തുടങ്ങിയ വകുപ്പുളുടെ നേതൃത്വത്തിലാണ് ജില്ലാഭരണകൂടം മംഗളാദേവി ഉത്സവത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി.ജി. രാധാകൃഷ്ണൻ, ഇടുക്കി റവന്യൂ ഡിവിഷണൽ ഓഫീസർ എം.പി വിനോദ്, ഡി വൈഎസ്പി എൻ.സി രാജ്മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.