എരുമേലി : ആയിരക്കണക്കിന് ഭക്തരെ സാക്ഷിയാക്കി ദേവന് സുവർണ കുടത്തിൽ ബ്രഹ്മകലശവും ഒപ്പം പൂജിച്ച സഹസ്ര കലശങ്ങളും അഭിഷേകം ചെയ്ത് സംപ്രീതിക്കായി സമർപ്പിച്ചപ്പോൾ ക്ഷേത്രാന്തരീഷം ഭക്തിസാന്ദ്രവും ശരണമുഖരിതവുമായി. ഇതാദ്യമായി എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നടക്കുന്ന സഹസ്ര കലശാഭിഷേകമായി ചടങ്ങ് മാറി.

ക്ഷേത്രത്തിൻറ്റെ ചൈതന്യം വീണ്ടെടുക്കാനും നാടിനും നാട്ടുകാർക്കും ക്ഷേമവും ഐശ്വര്യവും ലഭിക്കാനുമായി നടന്ന ചടങ്ങ് ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിലായിരുന്നു. 25 ൽ പരം ശാന്തിക്കാർ സഹകർമികളായിരുന്നു. അഞ്ച് കിലോയോളമുളള സ്വർണകുടത്തിലാണ് ബ്രഹ്മകലശമായി പാല്, തേന്, പനിനീര്, പുഷ്പങ്ങൾ ഉൾപ്പടെ നിറച്ച് പ്രത്യേകം പൂജിച്ച് അഭിഷേകം ചെയ്തത്. തുടർന്ന് ആയിരം പരികലശങ്ങൾ അഭിഷേകം ചെയ്ത് സമർപ്പിച്ചു.



ഭക്തരുമായി ക്ഷേത്രത്തിനും ശ്രീകോവിലിനും പുഷ്പവൃഷ്ടിയോടെ വലംവെച്ച് പ്രാർത്ഥനാമന്ത്രങ്ങളോടെയായിരു ന്നു പൂജകൾ. കലശങ്ങൾ അഭിഷേകം ചെയ്ത് സമർപ്പിച്ചതിന് ശേഷം കളഭാഭിഷേകവും തുടർന്ന് മഹാപ്രസാദമൂട്ടും നടന്നു. പി സി ജോർജ് എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡൻറ്റ് പ്രയാർ ഗോപാലകൃഷ്ണൻ, ബോർഡംഗം കെ രാഘവൻ, ദേവസ്വം കമ്മീഷണർ രാമരാജ പ്രസാദ്, ഡെപ്യൂട്ടി കമ്മീഷണർ ചന്ദ്രമോഹൻ, അമ്പലപ്പുഴ – ആലങ്ങാട് പേട്ടതുളളൽ സംഘം സമൂഹ പെരിയോൻമാരായ കളത്തിൽ ചന്ദ്രശേഖരൻ നായർ, തങ്കപ്പൻ മേനോൻ, സംഘത്തിൻറ്റെ വെളിച്ചപ്പാടുമാർ, മുണ്ടക്കയം അസി.കമ്മീഷണർ കെ എ രാധികാ ദേവി, അസി.എൻജിനീയർ രഘു, അഡ്മിനിസട്രേറ്റീവ് ഓഫിസർ പി എൻ ശ്രീകുമാർ, അഡ്വ. എം കെ അനന്തൻ, അനിയൻ എരുമേലി, വി സി അജികുമാർ, മനോജ് എസ് നായർ, റ്റി എസ് ബിജു, റ്റി എസ് അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ ഒൻപതിന് വൈകിട്ട് ദീപാരാധനക്ക് ശേഷമാണ് കലശങ്ങളുടെ പൂജ ആരംഭിച്ചത്.