കാഞ്ഞിരപ്പള്ളി∙ പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കാൻ റവന്യു വകുപ്പിന്റെ കൈവശമുള്ള ഭൂമി ഉപയോഗാനുമതിയോടെ വിട്ടുനൽകി. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നില നിർത്തിക്കൊണ്ടാണു പൊലീസ് സ്റ്റേഷൻ നിർമിക്കാനുള്ള ഉപയോഗാനുമതി ആഭ്യന്തര വകുപ്പിനു നൽകിയത്. നിലവിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന പഴയ താലൂക്ക് ഓഫിസ് കെട്ടിടത്തിന്റെ സമീപത്തെ 4.45 ആർ (10.99 സെന്റ്) ഭൂമിയാണ് ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസർ ടി.കെ.ജയപ്രകാശ് ആഭ്യന്തര വകുപ്പിന് ഏൽപിച്ചുകൊടുത്തത്. ആഭ്യന്തര വകുപ്പിനുവേണ്ടി എസ്.എെ.എസ്.അൻസിൽ ഭൂമി ഏറ്റെടുത്തു. കാഞ്ഞിരപ്പള്ളി വില്ലേജിൽ ബ്ലോക്ക് നമ്പർ 11ൽ റീ സർവേ നമ്പർ 102– 3 ൽ പെട്ട 4.45 ആർ ഭൂമിയാണു വിട്ടുനൽകിയത്. അടിസ്ഥാന ഭൂനികുതി റജിസ്റ്ററിലെ 18.75 ആർ വിസ്തീർണത്തിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസ് പുറമ്പോക്കായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തുനിന്നുമാണ് 4.45 ആർ സ്ഥലം പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കാനായി നൽകിയത്.
ആർ ഒന്നിന് 938566 രൂപ നിരക്കിൽ 4.45 ആർ ഭൂമിക്ക് 4176621 രൂപയാണ് റവന്യു വകുപ്പ് കമ്പോളവില കണക്കാക്കിയിരിക്കുന്നത്. ഭൂമി അനുവദിച്ച തീയതി മുതൽ ഒരുവർഷത്തിനകം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നതടക്കം ആറ് നിബന്ധനകൾക്കു വിധേയമായാണു ഭൂമി നൽകിയിരിക്കുന്നത്. 2013 സെപ്റ്റംബർ മൂന്നിനാണു ഭൂമി അനുവദിച്ചു നൽകി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവു പുറപ്പെടുവിച്ചത്. അനുവദിച്ചിരിക്കുന്ന ആവശ്യത്തിനു മാത്രമേ ഭൂമി ഉപയോഗിക്കാവൂ, ഭൂമി പാട്ടത്തിനോ, വാടകയ്ക്കോ നൽകാനോ, പണയപ്പെടുത്താനോ അന്യാധീനപ്പെടുത്താനോ പാടില്ല, ഭൂമി പൊലീസ് വകുപ്പ് സംരക്ഷിക്കണം, മരങ്ങൾ മുറിക്കാൻ പാടില്ല, അഥവാ മുറിക്കേണ്ടി വന്നാൽ റവന്യു അധികാരികളുടെ മുൻകൂർ അനുമതി വാങ്ങണം.
കൂടാതെ മുറിക്കുന്ന മരങ്ങളുടെ ഇരട്ടി എണ്ണം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കണം എന്നിവയാണു നിബന്ധനകൾ. ഇവ ലംഘിച്ചാൽ ഭൂമി റവന്യു വകുപ്പ് തിരിച്ചെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. കാഞ്ഞിരപ്പള്ളിയിൽ പൊലീസ് സ്റ്റേഷൻ തുടങ്ങിയതു വാടകക്കെട്ടിടത്തിലായിരുന്നു. പിന്നീടു പണ്ട് പെൺപള്ളിക്കൂടം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്കു മാറ്റി. എന്നാൽ അതീവ ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിലെ സീലിങ് തകർന്ന് എസ്എെയുടെ മുറിയിൽ വീണു. തുടർന്നാണു താലൂക്ക് ഓഫിസ് മിനി സിവിൽ സ്റ്റേഷനിലേക്കു മാറ്റിയപ്പോൾ, താലൂക്ക് ഓഫിസ് പ്രവർത്തിച്ചുവന്ന കെട്ടിടത്തിലേക്കു പൊലീസ് സ്റ്റേഷൻ മാറ്റിയത്.
സിഎെ ഓഫിസും പൊലീസ് സ്റ്റേഷനും ഒരു കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്. അസൗകര്യങ്ങൾ നിറഞ്ഞ കെട്ടിടത്തിൽനിന്നു മാറ്റി പൊലീസ് സ്റ്റേഷനു സ്വന്തമായി ഒരു കെട്ടിടം നിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.