കാഞ്ഞിരപ്പള്ളി: ജനം വിധിയെഴുതി, പോളിംഗ് ശതമാനം കൂടി, ഫലത്തിനായി കാത്തിരിക്കേണ്ടത് ഒരുമാസം. ദേശീയ ശ്രദ്ധനേടി ത്രികോണമത്സരം നടന്ന പത്തനംതിട്ട പാര്ലമെന്റ് മണ്ഡലത്തിൽ കടുത്ത മത്സരമാണ് മൂന്നു മുന്നണികളും കാഴ്ചവച്ചത്. പോളിംഗ് ശതമാനം കൂടിയത് ആരെ തുണയ്ക്കുമെന്ന് കണ്ടറിയാൻ അടുത്തമാസം 23 വരെ കാത്തിരിക്കണം. ഒന്നരമാസത്തിലേറെ നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങൾക്കു മികച്ച പ്രതികരണം കണ്ടതിന്റെ ആശ്വാസത്തിലാണ് രാഷ്ട്രീയകക്ഷികൾ.
കഴിഞ്ഞതവണ 66.02 ശതമാനമായിരുന്നു പത്തനംതിട്ടയിലെ പോളിംഗ്. ഇതിനെ മറികടക്കുമെന്ന സൂചന രാവിലെ മുതൽ തന്നെ മണ്ഡലത്തിൽ കാണാനുണ്ടായിരുന്നു. രാത്രി ഏഴോടെ ലഭ്യമായ കണക്കുകളിൽ മണ്ഡലത്തിലെ 13,78,587 വോട്ടർമാരിൽ 10,02,062 പേർ വോട്ടു ചെയ്തു. പോളിംഗ് ശതമാനം 73.04. വോട്ടെടുപ്പ് പലയിടങ്ങളിലും രാത്രി എട്ടുവരെയും തുടർന്നു. അന്തിമ കണക്ക് ലഭ്യമാകുന്പോൾ റെക്കാർഡ് ശതമാനമായിരിക്കും പത്തനംതിട്ടയിൽ. ത്രികോണ പോരാട്ടം നടന്ന മണ്ഡലത്തിൽ ഉണ്ടായ പോളിംഗ് വർധന മുന്നണികൾക്കു ചങ്കിടിപ്പ് വർധിപ്പിച്ചു.രാവിലെ ഏഴിന് പോളിംഗ് തുടങ്ങിയപ്പോൾ പലയിടത്തും യന്ത്രങ്ങളുടെ തകരാറുകളും ബൂത്തുകളിലെ വെളിച്ചക്കുറവും പ്രശ്നങ്ങളായി. ഇതിനിടയിൽ ബൂത്തുകൾക്കു മുന്പിൽ വോട്ടർമാരുടെ നീണ്ടനിര രൂപപ്പെട്ടു. രാവിലെ ഒന്പതോടെ 5.81 ശതമാനം പേർ വോട്ടു ചെയ്തു.
പത്തിന് 15 ശതമാനമായി പോളിംഗ് കുതിച്ചുയർന്നു. മണ്ഡലത്തിലെ മിക്ക പോളിംഗ് ബൂത്തുകളിലും സ്ത്രീകളുടെയും പുരുഷൻമാരുടെ നീണ്ട ക്യൂ രൂപപ്പെട്ടു. പതിനൊന്നോടെ പോളിംഗ് 21 ശതമാനം കടന്നു. ഉച്ചകഴിഞ്ഞ് മൂന്നു വരെ കനത്ത പോളിംഗ് നടന്നു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും നേരിയ വ്യത്യാസത്തോടെയാണ് ശതമാനം ഉയർന്നത്.രാത്രി ഏഴിന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ട് ചെയ്തത് സ്ത്രീകളാണ്. 5,23,199 സ്ത്രീകളാണ് വോട്ട് ചെയ്തിരിക്കുന്നത്. 4,81,065 പുരുഷന്മാരാണ് വോട്ട് ചെയ്തത്. ആകെയുള്ള പുരുഷ വോട്ടർമാരിൽ 72.20 ശതമാനവും സ്ത്രീകളിൽ 72.98 ശതമാനവും വോട്ട് ചെയ്തിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും ഒരു ലക്ഷത്തിലധികം വോട്ടർമാർ വോട്ട് ചെയ്തു. ആറന്മുള 1,62,011 കാഞ്ഞിരപ്പള്ളി – 1,38,180 , പൂഞ്ഞാർ – 1,36,383, തിരുവല്ല – 1,41,416, റാന്നി – 1,32,253, കോന്നി – 1,41,821, അടൂർ – 1,49,998.