എരുമേലി: പൊരിയൻമല നിരവത്തുകാവിൽ മുഹമ്മദ് ഷഫീഖിന്റെ മകൾ ഷെമീനയെയും മാതാവിനെയും സഹോദരിയെയും കാണാൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എത്തും. അപ്പോൾ ആ കൈകളിൽ പിതാവ് ശിഹാബ് തങ്ങളുടെ സ്മരണയ്ക്കായി ഷെമീനയുടെ സ്വപ്നഭവനത്തിന്റെ താക്കോലുണ്ടാകും. നല്ല വീടും ഒപ്പം വിവാഹവും ഒരുക്കിത്തന്ന സുമനസുകൾക്ക് നന്ദി പറഞ്ഞ് പ്രാർഥിക്കുകയാണ് ഈ കുടുംബം.
ഫെബ്രുവരി പത്തിനാണ് ഷെമീനയുടെ വിവാഹം. അതിനും മുമ്പേ പുതിയ വീട് സ്വന്തമാകും. കടക്കെണിയിലായ വീടിന്റെ ആധാരം തിരിച്ചെടുക്കാൻ നിവൃത്തിയില്ലാതെ ഉപജീവനമാർഗമായ പെട്ടി ഓട്ടോ വിൽക്കേണ്ടിവന്ന പിതാവ് മുഹമ്മദ് ഷഫീഖിന്റെ മുഖമാണ് ഷെമീനയുടെ മനസ് നിറയെ. മൂന്ന് വർഷം മുമ്പ് ജൂൺ ഒന്നിനാണ് മുഹമ്മദ് ഷഫീഖ് അർബുദ രോഗം മൂലം മരണപ്പെട്ടത്.പാറക്കൂട്ടങ്ങൾ നിറഞ്ഞ കുന്നിൻമുകളിലെ പൊളിഞ്ഞുവീഴാറായ കൂരയിൽ അതോടെ അവർ തനിച്ചാവുകയായിരുന്നു. എന്നാലിപ്പോൾ അതെല്ലാം ജീവിതത്തിൽ സംഭവിച്ച ദുരിതങ്ങളുടെ ഓർമകളായിരിക്കുന്നു.
മക്കളുടെ പഠിപ്പും വിവാഹവും എങ്ങനെ നടത്തുമെന്നറിയാതെ ഉപജീവനത്തിനായി വലയുകയായിരുന്നു ഐഷാബീവി. മുസ്ലിം ലീഗ് എരുമേലി ശാഖ കമ്മിറ്റിയാണ് പാത്തിക്കക്കാവിൽ മസ്ജിദിനടുത്ത് നാല് സെന്റ് സ്ഥലം വാങ്ങി അതിൽ വീടിന്റെ പണികൾ പൂർത്തിയാക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് മുൻ അധ്യക്ഷൻ ശിഹാബ് തങ്ങളുടെ സ്മരണാർഥം നിർധനർക്കായി സംസ്ഥാനത്ത് നിർമിച്ചു കൊണ്ടിരിക്കുന്ന ബൈത്തുൽ റഹ്മ (കാരുണ്യ ഭവനം) പദ്ധതിയുടെ ഭാഗമായാണ് 12 ലക്ഷത്തോളം രൂപ ചെലവിട്ട് സ്ഥലവും വീടും നൽകുന്നത്.
എരുമേലി മഹല്ലാ മുസ്ലിം ജമാഅത്താണ് വിവാഹത്തിന് നേതൃത്വം നൽകുക. ആറിന് വീടിന്റെ താക്കോൽ ദാനത്തിന് ശേഷം വൈകുന്നേരം അഞ്ചിന് എരുമേലിയിൽ നടക്കുന്ന സമ്മേളനത്തിൽ 65 വർഷമായി എരുമേലി നൈനാർ ജുമാ മസ്ജിദിൽ ഇമാമായ ഹാജി ടി. എസ്. അബ്ദുൾ കരീം മൗലവിയെ ആദരിക്കും. കെ. എം. ഷാജി എംഎൽഎ, ഹാജി പി.എച്ച്. അബ്ദുൾ സലാം തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് ശാഖ ഭാരവാഹികളായ അനസ് പുത്തൻവീട്ടിൽ, നൗഷാദ് കുറുങ്കാട്ടിൽ, നിസാർ പ്ലാമൂട്ടിൽ തുടങ്ങിയവർ അറിയിച്ചു