കൂട്ടിക്കൽ: കൂട്ടിക്കൽ പഞ്ചായത്തിലെ ആറാം വാർഡിലെ വല്യേന്തയിലെ പാറമടക്കെതിരെ ജനകീയ സമരം. ഇന്നലെ പുലർച്ചെ പാറമടയിലേക്ക് എത്തിയ ഹിറ്റാച്ചിയുമായി വന്ന ലോറി റോഡിൽ കുടുങ്ങി. ഇതോടെ വല്യേന്തയിൽ നിന്ന് പുലർച്ചെ 5.20 നുള്ള കെഎസ്ആർടിസി ബസ് മുടങ്ങുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. തുടർന്ന് നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തെത്തുകയായിരുന്നു. റോഡ് ഉപരോധം നടത്തിയ നാട്ടുകാർ ഇളംകാട് റോഡിലും വാഹനങ്ങൾ തടഞ്ഞിട്ടു.
പാറമടയുടെ പ്രവർത്തനം നിറുത്തണമെന്ന ആവശ്യമുയർത്തി മുദ്രാവാക്യവുമായി റോഡിലിറങ്ങി. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. വാഹനം കുടുങ്ങി ഗതാഗതം തടസപ്പെട്ടതോടെ ഡോക്ടർ ഉൾപ്പടെ മെഡിക്കൽ ക്യാമ്പ് നടത്തി മടങ്ങിയ സംഘത്തിന്റെയും വിദ്യാർഥികൾ ഉൾപ്പടെയുള്ളവരുടെയും യാത്രയും മുടക്കിയത് വൻ പ്രതിഷേധത്തിനു കാരണമായി.
റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തിയായിരുന്നു നാട്ടുകാരുടെ സമരം. പാറമടയുടെ പ്രവർത്തനം മുൻപ് നാട്ടുകാരുടെ പരാതിയെത്തുടർന്നു നിറുത്തിവെച്ചിരുന്നു. തുടർന്ന് രണ്ടാഴ്ച മുന്പ് അനുകൂല വിധി നേടി പാറമടയുടെ പ്രവർത്തനം ആരംഭിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പാറമടയുടെ പ്രവർത്തനം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
പാറമടയിൽ വെടിവയ്ക്കുന്നതു സമീപത്തുള്ള വീടികൾക്ക് വിള്ളൽ ഉൾപ്പടെയുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. കുടിവെള്ളവും ജലസ്രോതസുകൾക്കും പാറമടയുടെ പ്രവർത്തനം മൂലം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. അധികൃതരെത്തി പാറമടയുടെ പ്രവർത്തനം നിറുത്തുന്നത് വരെ സമരം തുടരുമെന്നായിരുന്നു നാട്ടുകാർ അറിയിച്ചത്.ഇതിനിടെ ആരോഗ്യ വകുപ്പിന്റെ ഉൾപ്പടെയുള്ളവരുടെ വാഹനങ്ങൾ കടത്തിവിടാഞ്ഞത് പ്രതിഷേധത്തിനും ഇടയാക്കി. തുടർന്ന് ആർഡിഒ രാംദാസ്, തഹസിൽദർ ജോസ് ജോർജ് എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. തുടർന്ന് ഒരുമാസത്തേക്ക് പാറമടയുടെ പ്രവർത്തനം നിറുത്തി വയ്ക്കുവാൻ നോട്ടീസ് നൽകുവാൻ ആർഡിഒ ഉത്തരവ് നൽകിയതായി തഹസിൽദാർ ജോസ് ജോർജ് അറിയിച്ചു.