ഉഗ്രവിഷമുള്ള പാമ്പുകൾ ശരീരത്ത് കടിച്ചത് പതിനെട്ടു തവണ. കേൾക്കുന്നവർ ഞെട്ടുമെങ്കിലും യാതൊരു ഭയവും ഇല്ലാതെയാണ് ചെന്നാപ്പാറ സ്വദേശി മുല്ലപ്പള്ളിയിൽ സുഗതൻ ഇതു പറയുന്നത്. ചെന്നാപ്പാറ ടി ആർ ആൻഡ് ടി എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായിരുന്നു അറുപത്തഞ്ചുകാരനായ സുഗതൻ. ഈ പ്രായത്തിനിടയിൽ 18 തവണയാണ് ഇദ്ദേഹത്തിന് പാമ്പിന്റെ കടിയേൽക്കേണ്ടി വന്നത്.
24 വയസ് ഉള്ളപ്പോൾ തോട്ടത്തിൽ ജോലി ചെയ്യുമ്പോൾ അറിയാതെ പാമ്പിനെ ചവുട്ടിയത് മൂലമാണ് ആദ്യമായി കാലിൽ പാമ്പുകടിയേൽക്കുന്നത്. ഉഗ്രവിഷമുള്ള മൂർഖൻമുതൽ വിഷം കുറഞ്ഞ നീർക്കോലി വരെ സുഗതനെ കടിച്ചിട്ടുണ്ട്. മൂർഖൻ പാമ്പ് ആറുതവണയാണ് ഇദ്ദേഹത്തെ കടിച്ചത്. ശംഖ് വരയൻ, രക്ത അണലി, മുള പാമ്പ് എന്നിവയും മൂന്നു തവണ വിഷം കുറഞ്ഞ പാമ്പുകളും ഇദ്ദേഹത്തെ കടിച്ചു.റബർ എസ്റ്റേറ്റു തൊഴിലാളിയായി ജോലി ചെയ്യുമ്പോൾ തോട്ടത്തിൽ വച്ചാണ് ഇത്രയും പാമ്പുകടി എൽക്കേണ്ടി വന്നത്. ഇതിൽ രണ്ടു തവണ അപകടകരമായ അവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സ തേടേണ്ടി വന്നു. കടിച്ച പാമ്പിനെ തിരിച്ച് കടിച്ചാൽ വിഷമേൽക്കില്ല എന്ന പഴമൊഴി കേട്ട് കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് സുഗതന്റെ ആറു പല്ലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പാമ്പുകടിയേറ്റാൽ നാട്ടുവൈദ്യ ചികിത്സയാണ് സാധാരണ ചെയ്യാറുള്ളത്.