പൊൻകുന്നം: ചുവരെഴുത്തിൽ ഇതാ ഒരു പെൺകോയ്മ. ആണുങ്ങളുടെ കുത്തകയല്ല ചുവരെഴുത്തെന്നു തെളിയിക്കുകയാണ് ഇളങ്ങുളം തേക്കനാൽ ടി.പി. ഉഷാകുമാരി എന്ന കലാകാരി.എലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളം രണ്ടാംമൈലിൽ കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിക്കായി ചുവരെഴുതുകയാണിപ്പോൾ ഇരുപത്തഞ്ചുവർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഉഷാകുമാരി. എല്ലാ മുന്നണികളുടെയും ചുവരെഴുത്തുകളുടെ തിരക്കിലേക്കാണീ കലാകാരി ഇനി.
ഇരുപത്തഞ്ചുവർഷം മുന്പാണ് ഉഷാകുമാരി തെരഞ്ഞെടുപ്പ് ചുവരെഴുത്ത്, ബാനറെഴുത്ത് തുടങ്ങിയ ജോലികൾ വരുമാനത്തിനായി തെരഞ്ഞെടുത്തത്. പഠനകാലത്തുതന്നെ ചിത്രകലയിൽ താത്പര്യമുണ്ടായിരുന്ന ഉഷാകുമാരി പാലാ കൈരളി ഫൈൻആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചിത്രകലയിൽ രണ്ടുവർഷത്തെ ഡിപ്ലോമ വിജയിച്ചതാണ്.ബാനർ, ബോർഡുകൾ, ചുവരെഴുത്ത് എന്നിവയിൽ സജീവമായിരുന്ന ഇവർ ഫ്ളക്സുകളുടെ പ്രചാരത്തോടെ രംഗം മാറി.
ഈരാറ്റുപേട്ടയിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ്, വാഹനങ്ങളിലെ മറ്റ് ഡിസൈൻ എഴുത്തുകൾ എന്നീ ജോലികൾ ചെയ്തുവരികയാണിപ്പോൾ. ഈരാറ്റുപേട്ടയിലാണിപ്പോൾ താമസിക്കുന്നത്. അവിടെ ഭർത്താവ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി പി.ആർ.ഹരിദാസ് ഈരാറ്റുപേട്ടയിൽ തന്നെ വർക് ഷോപ്പ് ജോലി ചെയ്യുന്നുണ്ട്. അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാഹനങ്ങളുടെ ആൾട്ടറേഷൻ ജോലികൾ ചെയ്യുന്ന തിരക്കിലാണിപ്പോൾ