കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ കീഴിലുള്ള പോലീസ്സ്റ്റേഷനുകളിൽ ലക്ഷക്കണക്കിനു രൂപയുടെ തൊണ്ടിമുതലുകൾ നശിക്കുന്നു . വലിയ ലോറി മുതൽ ആഡംബര വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമാണ് ആർക്കും ഉപകാരപ്പെടാതെ നശിക്കുന്നത്. കേസുകൾ കഴിഞ്ഞ തൊണ്ടിമുതലുകൾവരെ സ്റ്റേഷൻ വളപ്പിൽ കാടുകയറി കിടക്കുകയാണ്. കഞ്ചാവ് കടത്തൽ, പോലീസ് വാഹന പരിശോധനയ്ക്കിടെ രേഖകൾ ഇല്ലാത്ത വാഹനങ്ങൾ, മണൽ കടത്തൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിലാണു വാഹനങ്ങൾ പിടികൂടിയിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ വളപ്പിൽ പുതിയതും പഴയതുമായ അരക്കോടി രൂപയുടെ വാഹനങ്ങൾ കിടപ്പുണ്ട്. വർഷങ്ങൾക്ക് മുന്പ് കാഞ്ഞിരപ്പളളി സിഐ ആയിരുന്ന ഷാജഹാന്റെ കാലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ക്വാളീസ് വാഹനം വരെ തുരുന്പെടുത്തു കിടപ്പുണ്ട്.പൊൻകുന്നത്താകട്ടെ ആക്രമികൾ സഞ്ചരിച്ച വാഹനങ്ങൾ വരെയാണു പിടിച്ചിട്ടിരിക്കുന്നത്. ഒരു മാസത്തിനകം ചിറക്കടവിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യമുണ്ടായിട്ടും നിരവധി വാഹനങ്ങളാണ് പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നത്.
കൂടാതെ പൊൻകുന്നം- പാലാ റോഡിൽ അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ചാണ് സ്റ്റേഷൻ വളപ്പിൽ എത്തിക്കുന്നത്. ഇത്തരത്തിൽ അന്യസംസ്ഥാന വാഹനങ്ങൾ വരെ സ്റ്റേഷനിലുണ്ട്.മുണ്ടക്കയം സ്റ്റേഷനിൽ മണൽ മാഫിയായുടെ വാഹനങ്ങളാണ് ഏറെയും. കൂടാതെ ബുക്കും പേപ്പറും ഇല്ലാത്ത ബൈക്കും ഓട്ടോകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇനി കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ എവിടെ കൊണ്ടു വന്ന് ഇടുമെന്ന ആശയക്കുഴപ്പത്തിലാണ് പോലീസ്. ഇത്തരത്തിൽ പോലീസ് സ്റ്റേഷനുകളിൽ കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്തു നൽകുകയാണെങ്കിൽ സർക്കാരിന് ലക്ഷകണക്കിനു രൂപ ഖജനാവിലേക്ക് ലഭിക്കും.