എരുമേലി:സർക്കാർ അനുമതിയില്ലാതെ വൃദ്ധസദനം നിർമിച്ചത് മൂലം കരാറുകാരന് തുക കൊടുക്കാൻ കഴിഞ്ഞത് പത്ത് വർഷത്തിനു ശേഷം. ഇതോടെ വൃദ്ധസദനത്തിന്റെ പ്രവർത്തനം വൈകാതെ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷ.ലോക ബാങ്ക് ഫണ്ട് ഉപയോഗിച്ച് ചെമ്പകപ്പാറയിൽ എരുമേലി ഗ്രാമപഞ്ചായത്ത് നിർമിച്ച വൃദ്ധസദനത്തിനാണ് തടസങ്ങൾ നീങ്ങിയത്. വൃദ്ധസദനങ്ങൾ നിർമിക്കാൻ മുമ്പ് പഞ്ചായത്തുകൾക്ക് അനുമതിയില്ലായിരുന്നു. ഇതറിയാതെയാണ് മുൻ എൽഡിഎഫ് ഭരണസമിതി പദ്ധതിക്ക് ഡിപിസി അനുമതി നേടി ശിലാസ്ഥാപനം നടത്തിയത്.
തുടർന്ന് വന്ന യുഡിഎഫ് ഭരണസമിതി നിർമാണം പൂർത്തിയാക്കി.എന്നാൽ സർക്കാർ അനുമതി ഇല്ലാത്തതിനാൽ ഉദ്ഘാടനം നടത്താനായില്ല. ഇതോടെ കരാറുകാരന് തുകയൊന്നും ലഭിച്ചില്ല. ഫണ്ട് നൽകിയ ലോക ബാങ്കാകട്ടെ പദ്ധതി ഉദ്ഘാടനം ചെയ്യാത്തതിനാൽ ഇനി മറ്റ് പദ്ധതികൾക്ക് ഫണ്ട് നൽകില്ലെന്നറിയിച്ചു.കോടതിയെ സമീപിച്ച കരാറുകാരന് തുക മൊത്തം നൽകണമെന്ന് വിധി കഴിഞ്ഞയിടെ എത്തിയപ്പോഴാണ് ഉപാധികളോടെ വയോജന സംരക്ഷണ പദ്ധതികൾ നടത്താൻ നിയമത്തിൽ ഭേദഗതി ചെയ്ത് സർക്കാർ ഉത്തരവുമെത്തിയത്. തുടർന്ന് ലോകബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തിയതിനെ തുടർന്ന് ഫണ്ട് സംബന്ധിച്ച വിലക്ക് നീങ്ങി.
കരാറുകാരന് കോടതി നിർദേശിച്ചത്രയും തുക അനുവദിച്ചെന്ന് പഞ്ചായത്ത് സെക്രട്ടറി പി.എ. നൗഷാദ് പറഞ്ഞു. 24, 85061 രൂപയാണ് നൽകാനുണ്ടായിരുന്നത്. ഇതോടൊപ്പം കോടതി വിധിയെ തുടർന്ന് പഴയിടം വാർഡിലെ അങ്കണവാടിയുടെ നിർമാണത്തുകയായ 10, 06967 രൂപയും അനുവദിച്ചു.വൃദ്ധസദനത്തിൽ പ്രവർത്തനം തുടങ്ങാൻ ഇനി വൈദ്യുതി, വെള്ളം, ഫർണിച്ചറുകൾ, ഉപകരണങ്ങൾ എന്നിവ സജ്ജമാക്കണം. ഇതിനായി അടുത്ത സാമ്പത്തിക വർഷം ഫണ്ടും പദ്ധതിയും തയാറാക്കാനാണ് തീരുമാനം.
പകൽവീട് മാതൃകയിലുള്ള വയോജനസംരക്ഷണ പദ്ധതി നടപ്പിലാക്കാനാണ് ഭരണസമിതി ആലോചിക്കുന്നതെന്ന് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഓരോ ബ്ലോക്ക് വീതമുള്ള കെട്ടിടത്തിൽ പ്രാർഥനാമുറി, അടുക്കള തുടങ്ങിയവയുമുണ്ട്.