ലോക്സഭാ സീറ്റ് തർക്ക വിഷയത്തിൽ നിലപാടിലുറച്ച് കേരള കോൺഗ്രസ് മാണി വിഭാഗം നേതാക്കൾ. പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റുന്നതിനേക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്ന് എൻ. ജയരാജ് എംഎൽഎ പറഞ്ഞു.പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.സ്റ്റിയറിംഗ് കമ്മിറ്റിയും പാർലമെന്ററി പാർട്ടിയും യോഗം ചേർന്നെടുത്ത തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടുവെന്നത് തെറ്റായ പ്രചരണമാണ്.
ഈ രണ്ട് യോഗങ്ങളും ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കാൻ കെ.എം.മാണിയെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്. അതിനു ശേഷം കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികളുടെയും അഭിപ്രായം തേടിയിരുന്നു. ഇതിനു ശേഷമാണ് മാണി തീരുമാനമെടുത്തത്- ജയരാജ് പറഞ്ഞു.കോട്ടയം മണ്ഡലത്തിൽ നിന്നുള്ള ആള് തന്നെ സ്ഥാനാർഥിയാകണം എന്നായിരുന്നു നിർദേശം. അത് നടപ്പാക്കുക മാത്രമാണ് ചെയ്തത്- ജയരാജ് പറഞ്ഞു. കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്നുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഭാവനകൾ മാത്രമാണെന്നും ജയരാജ് വ്യക്തമാക്കി. അതൊക്കെ അപ്രായോഗികമാണെന്നും സ്ഥാനാർഥിയെ മാറ്റില്ലെന്നും ആവർത്തിച്ച് വ്യക്തമാക്കിയ ജയരാജ് ഇതിന്റെ പേരിൽ മുന്നണിയോ പാർട്ടിയോ പിളരില്ലെന്നും കൂട്ടിച്ചേർത്തു.
തോമസ് ചാഴികാടനെ എന്ത് കാരണത്താലാണ് ഇനി മാറ്റേണ്ടതെന്നും ക്രിമനൽ കേസിലെയോ പീഡനക്കേസിലെയോ പ്രതിയോന്നുമല്ലല്ലോ ചാഴികാടനെന്നും ജയരാജ് ചോദിച്ചു. പ്രശ്നപരിഹാര സാധ്യതകൾ തേടി ജോസഫ് വിഭാഗം നേതാക്കൾ തലസ്ഥാനത്ത് യുഡിഎഫ് നേതാക്കളെ കണ്ട് തിരക്കിട്ട ചർച്ചകൾ നടത്തുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച് എൻ.ജയരാജ് ഉൾപ്പെടെയുള്ള മാണി വിഭാഗം നേതാക്കളും രംഗത്തെത്തിയിരിക്കുന്നത്