എരുമേലി : മകൾ ജനിച്ചത് എല്ലുകൾ ഒടിയുന്ന അപൂർവ രോഗവുമായിട്ടാണെന്നറിഞ്ഞ് തകർന്ന അൻസാരിയുടെ മുന്നിൽ ഇന്നലെ ആ മകൾ കൈപിടിച്ചിട്ട് പറഞ്ഞു, ഞാനും ഒരു ജോലിക്കാരിയാണ് കേട്ടോ, ഒട്ടും വൈകാതെ പേരിനൊപ്പം ഐഎഎസ് കൂടിയുണ്ടാകും. എരുമേലി പുത്തൻപീടികയിൽ അൻസാരിയുടെയും ജമീലയുടെയും മകൾ ലത്തീഷ സിവിൽ സർവീസ് പഠനത്തിനിടെ പരിശീലനത്തിന്റെ ഭാഗമായി ആദ്യമായി കിട്ടിയ ജോലിയിൽ പ്രവേശിക്കുകയായിരുന്നു കഴിഞ്ഞ ദിവസം.
അൻസാരിയുടെ ഒക്കത്തിരുന്ന് അവൾ എരുമേലി സർവീസ് സഹകരണ ബാങ്കിലെത്തി അക്കൗണ്ടിംഗ് സെക്ഷനിൽ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ച് രജിസ്റ്ററിൽ ഒപ്പിട്ടു. ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്ട് എന്ന അസ്ഥികൾ ലോപിച്ച് പൊടിയുന്ന അപൂർവ രോഗവും പേറി ജനിച്ച ലത്തീഷ വളർന്ന വഴികളിലെല്ലാം തണലായി കൂടെയുണ്ടായിരുന്നു പിതാവ് അൻസാരിയുടെ സ്നേഹവും പരിചരണവും. വീട്ടിൽ എന്തിനും ഏതിനും അരികിൽനിന്ന് മാറാതെ വാത്സല്യം ചൊരിഞ്ഞ് അമ്മ കൂടെയുണ്ടാകും. കഴിഞ്ഞയിടെ വീണ്ടും ശസ്ത്രക്രിയ വേണ്ടി വന്നു ലത്തീഷയ്ക്ക്. ഈ ഓപ്പറേഷൻ മൂലം സിവിൽ സർവീസിലെ കടമ്പ താണ്ടാനുള്ള പരീക്ഷ എഴുതാനായില്ല.
ഇനി രണ്ട് മാസത്തിന് ശേഷം തിരുവനന്തപുരത്ത് നടക്കുന്ന പരീക്ഷയിൽ ഐഎഎസ് എന്ന സ്വപ്നം സഫലമാക്കണമെന്ന ദൃഢ നിശ്ചയത്തിലാണ് ലത്തീഷ.ഒന്നമർത്തി പിടിച്ചാൽ നുറുങ്ങുന്ന എല്ലുകളാണ് ലത്തീഷയുടേത്. 26 വയസുണ്ടെങ്കിലും കാഴ്ചയിൽ പത്ത് വയസുകാരിയാണെന്നേ തോന്നൂ. സ്കൂൾ തലം മുതൽ പാലാ സെന്റ് തോമസ് കോളജിൽ സിവിൽ സർവീസ് പഠനത്തിനും അൻസാരിയുടെ ഒക്കത്തിരുന്നായിരുന്നു ലത്തീഷയുടെ യാത്രകൾ. എരുമേലി സെന്റ് തോമസ് സ്കൂളിലായിരുന്നു പ്ലസ് ടു വരെ പഠനം. എരുമേലി എംഇഎസ് കോളജിൽ ബി കോം കഴിഞ്ഞ് എം കോം പൂർത്തിയാക്കിയതെല്ലാം മികച്ച വിജയങ്ങളോടെയായിരുന്നു.
ഒളിഞ്ഞും തെളിഞ്ഞുമെത്തുന്ന വേദനയെ മറികടന്ന് കീ ബോർഡിലൂടെ ഇമ്പമേറിയ പാട്ടുകളുടെ സംഗീതം മുഴക്കാനും ലത്തീഷയ്ക്കാകും. വെല്ലുവിളികളെ നേരിടാൻ സമൂഹത്തിന് പ്രചോദനമാകുന്നവരുടെ പട്ടികയിലേക്ക് പ്രമുഖ സ്ഥാപനങ്ങൾ കഴിഞ്ഞയിടെ ലത്തീഷയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഇക്കഴിഞ്ഞ വനിതാ ദിനത്തിൽ ഭൂമികാ അവാർഡ് ലഭിച്ചു. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ ഗൈഡൻസ് പബ്ലിക് സ്കൂളിൽ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പങ്കെടുത്തതിനൊപ്പം വിദ്യാർഥികൾക്ക് ക്ലാസുമെടുത്ത് ചോദ്യോത്തര പരിപാടി നയിക്കുകയും ചെയ്തു.