ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ഗവർണറായി നിയമിച്ചു. മിസോറം ഗവർണറായാണ് കുമ്മനത്തിന്റെ നിയമനം. ഇതു സംബന്ധിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങി.നിലവിലെ ഗവർണർ നിർഭയ് ശർമ വിരമിക്കുന്ന ഒഴിവിലേക്കാണ് കുമ്മനത്തെ നിയമിക്കുന്നത്. നിർഭയ് ശർമയുടെ കാലാവധി ഈ മാസം 28 ന് അവസാനിക്കും.
നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷനാണ്. കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. എന്നാൽ നിലവിൽ സുപ്രധാനമാ യ ഭരണഘടനാ പദവിയിലേക്കാണ് ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേരിട്ടുള്ള നിർദേശ പ്രകാരണമാണ് ഗവർണർ പദവിയെന്നാണു സൂചന.
കോട്ടയം കുമ്മനം സ്വദേശിയായ രാജശേഖരൻ ഹിന്ദു ഐക്യ വേദിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. നിലയ്ക്കൽ പ്രക്ഷോഭം, ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നീ വിഷയങ്ങളിൽ അദ്ദേഹം മുഖ്യസ്ഥാനം വഹിച്ചു. 1987-ൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ച അദ്ദേഹം ആർഎസ്എസിന്റെ മുഴുവൻ സമയ പ്രവർത്തകനായി.കഴിഞ്ഞ തവണ നിയമസഭയിലേക്ക് വട്ടിയൂർക്കാവിൽ നിന്നു മത്സരിച്ചു. ബാലസദനങ്ങളുടെ മേൽനോട്ടം, വിശ്വ ഹിന്ദു പരിഷതിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയിലേയും പ്രവർത്തനങ്ങൾ എന്നിവയൊക്കെ ഇദ്ദേഹത്തിനെ ശ്രദ്ധേയനാക്കി.കുമ്മനം ഗവർണറാകുന്നതോടെ സംസ്ഥാന ബിജെപിയിൽ അഴിച്ചു പണിയുണ്ടായേക്കും.